'ലാവ്ലിൻ കാലത്ത് ആ കുട്ടിക്ക് 10 വയസ് മാത്രം പ്രായം', ഇഡി ആർക്കാണ് നോട്ടീസ് അയച്ചത്? ആര് വാങ്ങി? മുഖ്യമന്ത്രിയുടെ മകനെതിരായ സമൻസിൽ ഇപി; 'വേട്ടയാടൽ'

Published : Oct 15, 2025, 10:47 PM IST
ep jayarajan pinarayi son

Synopsis

മുഖ്യമന്ത്രിയുടെ മകൻ ആയത് കൊണ്ട് ആ അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിക്കാൻ പോലും ആ മകന് സാധിച്ചിരുന്നില്ല. ഇ ഡി ആർക്കാണ് നോട്ടീസ് അയച്ചത്. ആരാണ് ആ നോട്ടീസ് വാങ്ങിയത്. ആ നോട്ടീസ് അയച്ചതിന് എന്തെങ്കിലും തെളിവുണ്ടോയെന്നും ഇ പി ജയരാജൻ ചോദിച്ചു

കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിനെതിരായ ഇ ഡി നോട്ടീസിൽ രൂക്ഷ പ്രതികരണവുനായി മുതിർന്ന സി പി എം നേതാവ് ഇ പി ജയരാജൻ രംഗത്ത്. ലാവ്ലിൻ കാലത്ത് ആ കുട്ടിക്ക് പത്ത് വയസ് മാത്രമായിരുന്നു പ്രായമെന്ന് ചൂണ്ടിക്കാട്ടിയ ഇ പി, മുഖ്യമന്ത്രിയെയും കുടുംബത്തെയും വേട്ടയാടുന്നതാണ് ഇതെന്നും അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ മകൻ ആയത് കൊണ്ട് ആ അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിക്കാൻ പോലും ആ മകന് സാധിച്ചിരുന്നില്ല. ആ മകനെ ആണ് വേട്ടയാടുന്നത്. ഇ ഡി ആർക്കാണ് നോട്ടീസ് അയച്ചത്. ആരാണ് ആ നോട്ടീസ് വാങ്ങിയത്. ആ നോട്ടീസ് അയച്ചതിന് എന്തെങ്കിലും തെളിവുണ്ടോയെന്നും ഇ പി ജയരാജൻ ചോദിച്ചു. മുഖ്യമന്ത്രിയെയും കുടുംബത്തെയും വേട്ടയാടുകയാണ്. ഇതെല്ലാം വേട്ടയാടലിന്‍റെ ഭാഗമാണ്. ആ കുടുംബത്തെ ജീവിക്കാൻ അനുവദിക്കില്ല എന്നതാണ് യു ഡി എഫ് നയമെന്നും ഇ പി കൂട്ടിച്ചേർത്തു. പേരാമ്പ്ര സംഘർഷത്തിൽ സി പി എം നടത്തിയ വിശദീകരണ യോഗത്തിലാണ് ഇ പിയുടെ വിമർശനം.

ഷാഫിക്കെതിരെ ഇപിയുടെ ഭീഷണി പ്രസംഗം

അതേസമയം പേരാമ്പ്ര സംഘർഷത്തിൽ സി പി എം നടത്തിയ വിശദീകരണ യോഗത്തിൽ ഷാഫി പറമ്പില്‍ എം പിക്കെതിരെ ഇപി ജയരാജൻ പ്രസംഗത്തിൽ ഭീഷണി പ്രയോഗം നടത്തി. സൂക്ഷിച്ച് നടന്നാൽ മതിയെന്നും മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളുവെന്നുമായിരുന്നു ഇ പിയുടെ പ്രതികരണം. ഷാഫി എം പിയായത് നാടിന്‍റെ കഷ്ടകാലമാണെന്നും ഇ പി ജയരാജൻ വിമർശിച്ചു. അഹംഭാവവും ധിക്കാരവുമൊക്കെ കോൺഗ്രസ്‌ ഓഫീസിൽ പോയി പറഞ്ഞാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോംബ് എറിഞ്ഞിട്ടും സമാധാനമായ നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് പറഞ്ഞ ഇ പി ജയരാജൻ, ലത്തികൊണ്ട് ഏത് പൊലീസുകാരനാണ് ഷാഫിയെ തല്ലിയതെന്നും ചോദിച്ചു.

ഷാഫിക്ക് എൽ ഡി എഫ് കൺവീനറുടെ വിമർശനം

ഷാഫി പറമ്പിലിന് പരിക്ക് പറ്റിയതില്‍ ഉത്തരവാദി യു ഡി എഫ് തന്നെയാണെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണനും വിമര്‍ശിച്ചു. മൂക്കിന് സർജറി കഴിഞ്ഞ ആൾ എങ്ങനെ പെട്ടെന്ന് സംസാരിക്കുമെന്നും എല്ലാ തെളിവുകളും പൊലീസ് പരിശോധിക്കണമെന്നും ടി പി രാമകൃഷ്ണൻ ആവശ്യപ്പെട്ടു.‌ ഷാഫി അക്രമികളോടൊപ്പം ചേർന്ന് പൊലീസിനെ ആക്രമിക്കാൻ നേതൃത്വം നൽകി. പൊലീസിന് നേരെ സ്ഫോടക വസ്തു അക്രമി സംഘം എറിഞ്ഞു. കൊല്ലാനും അതുവഴി കലാപം ഉണ്ടാക്കാനും ആയിരുന്നു യു ഡി എഫ് ശ്രമമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. ഷാഫിയെ വിമർശിച്ച ടി പി രാമകൃഷ്ണൻ റൂറൽ എസ് പിക്ക് നേരെയും പരോക്ഷ വിമർശനം ഉന്നയിച്ചു. ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ചാഞ്ചാട്ടമാണാണെന്നും അത് ശരിയല്ലെന്നുമായിരുന്നു വിമർശനം. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് നിലപാട് എടുക്കണമെന്നും എൽ ഡി എഫ് കൺവീനർ ആവശ്യപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം