
തിരുവനന്തപുരം: നവകേരള സദസ്സ് അനുകരിക്കാൻ ഉള്ള ശ്രമത്തിലാണ് മറ്റ് സംസ്ഥാനങ്ങളുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കേന്ദ്രത്തിൻ്റെ കണ്ണിലെ കരട് ഇടതുപക്ഷ സർക്കാരാണെന്നും അതുകൊണ്ടാണ് കേരളത്തിന് അർഹതപ്പെട്ടത് നൽകാതെ വികസന മുരടിപ്പ് ഉണ്ടാക്കുന്നതെന്നും ഇപി ജയരാജൻ ആരോപിച്ചു. എല്ലാ സാമ്പത്തിക പ്രതിസന്ധികളെയും ജനപിന്തുണയോടെ അതിജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രം യുവതലമുറയെ വഴി തെറ്റിക്കുന്നതിൻ്റെ ഭാഗമാണ് സർവകലാശാലയിലെ കാവിവൽക്കരണം. പാഠ്യപദ്ധതികളിൽ വർഗീയവൽക്കരണം നടത്തുന്നു. ഗവർണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്തെ അലങ്കോലപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട്. ഭ്രാന്ത് പിടിച്ച നിലപാടാണ് ഗവർണറുടേത്. അദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റ് പറയാൻ കഴിയില്ല. മാനസിക നില ദുർബലമായ ആളെ പോലെ സംസാരിക്കുന്നുവെന്നും ഇപി വിമർശിച്ചു.
ഹൽവ തപ്പി നടക്കുന്ന ഗവർണർ പരിഹാസ കഥാപാത്രമായി മാറി. ബോധപൂർവം കലാപം ഉണ്ടാക്കാൻ ശ്രമമാണ് നടക്കുന്നത്. ഗവർണർ പദവി ദുരുപയോഗം ചെയ്തുവെന്നും ഇപി ജയരാജൻ കുറ്റപ്പെടുത്തി. ക്വട്ടേഷൻ സംഘത്തെ വാടകയ്ക്ക് എടുത്ത് മുഖ്യമന്ത്രിക്ക് നേരെ അയക്കുന്നു. മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ബാധ്യതയുള്ളവർ സംരക്ഷിക്കും. അതുപോലെ പ്രതിപക്ഷം ഗുണ്ടായിസത്തെ പിന്തുണയ്ക്കുന്നുവെന്നും ഈ ഗുണ്ടായിസം കേരളമാകെ വ്യാപിപ്പിക്കുന്നു. അക്രമം അവസാനിപ്പിക്കാൻ യുഡിഎഫിനോട് അപേക്ഷിക്കുന്നുവെന്നും ജയരാജൻ പറഞ്ഞു.
എണ്ണിയെണ്ണി കണക്ക് തീർക്കാൻ വരുമ്പോൾ തിരിച്ചടിക്കാൻ മറുഭാഗം ഉണ്ടാവും എന്ന് സതീശൻ ഓർക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനുള്ള ഇപിയുടെ മറുപടി. തല്ലാൻ വരുമ്പോൾ ഞങ്ങൾ പുറം കാണിച്ച് തരില്ല. സതീശൻ ഇരിക്കുന്ന സ്ഥാനം മനസ്സിലാക്കി സംസാരിക്കണം. യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിക്കുന്നത് കലാപമാണെന്നും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണെന്നും ഇപി ജയരാജൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam