പതിനാറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം കഠിന തടവും 70,000 രൂപ പിഴയും ശിക്ഷ.
തിരുവനന്തപുരം: പതിനാറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം കഠിന തടവും 70,000 രൂപ പിഴയും ശിക്ഷ. പെരുമ്പഴുതൂർ സ്വദേശി കണ്ണൻ എന്ന അരുണിനെ (30)യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി വിനോദ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഏഴുമാസം അധിക തടവ് അനുഭവിക്കേണ്ടിവരും. 2023 ഏപ്രിൽ 18നായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയായിരുന്നു.
ബഹളം കേട്ട് കുട്ടിയുടെ അച്ഛൻ വന്ന് കതകിൽ തട്ടിയതോടെ പ്രതി സ്ഥലത്ത് നിന്ന് ഇറങ്ങി ഓടി. പിന്നീട് കുട്ടിയുടെ അച്ഛൻ പരാതി നൽകുകയായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഡി.ആർ പ്രമോദ് കോടതിയിൽ ഹാജരായി.17 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും 7 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. അന്നത്തെ കാഞ്ഞിരംകുളം ഇൻസ്പെക്ടറായിരുന്ന അജി ചന്ദ്രനാണ് കുറ്റപത്രം സമർപ്പിച്ചത്.


