ഭൂമി വിവാദത്തെക്കുറിച്ചുള്ള കെസിബിസി സർക്കുലറിനെതിരെ എറണാകുളം അങ്കമാലി അതിരൂപത

By Web TeamFirst Published Jun 6, 2019, 8:50 PM IST
Highlights

കെസിബിസി തീരുമാനങ്ങളെക്കുറിച്ച് വാർത്താക്കുറിപ്പ് ഇറക്കാൻ മാത്രമായിരുന്നു തീരുമാനം. പള്ളിയിൽ വായിക്കാനുള്ള നിർദേശത്തോടെ സർക്കുലർ ഇറക്കിയത് യോഗതീരുമാനത്തിന് വിരുദ്ധമെന്നും അതിരൂപത

കൊച്ചി: ഭൂമി വിവാദത്തെക്കുറിച്ചുള്ള കെസിബിസി സർക്കുലറിനെതിരെ എറണാകുളം അങ്കമാലി അതിരൂപത. ഭൂമി വിവാദത്തെക്കുറിച്ച് കെസിബിസി സർക്കുലർ ഇറക്കിയത് ശരിയായില്ലെന്ന് അതിരൂപത വിലയിരുത്തി. കെസിബിസി തീരുമാനങ്ങളെക്കുറിച്ച് വാർത്താക്കുറിപ്പ് ഇറക്കാൻ മാത്രമായിരുന്നു തീരുമാനമെന്ന് അതിരൂപത വിശദമാക്കി. പള്ളിയിൽ വായിക്കാനുള്ള നിർദേശത്തോടെ സർക്കുലർ ഇറക്കിയത് യോഗതീരുമാനത്തിന് വിരുദ്ധമെന്നും അതിരൂപത ചൂണ്ടിക്കാണിച്ചു. 

നേരത്തെ സിറോ മലബാർ സഭാ ഭൂമിയിടപാടിലും വ്യാജരേഖാക്കേസിലും കർദിനാൾ മാർ ജോ‍ർജ് ആലഞ്ചേരിയെ പിന്തുണച്ച് കെസിബിസി സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഭൂമിയിടപാടിൽ അഴിമതി നടന്നിട്ടില്ലെന്നും കർദിനാളിനെതിരായ
വ്യാജ രേഖാക്കേസിൽ ഉത്തരവാദികളായ മുഴുവൻ ആളുകളെയും പിടികൂടണമെന്നും കത്തേോലിക്കാ മെത്രാൻ സമിതി ആവശ്യപ്പെട്ടിരുന്നു. മൂന്നു ദിവസം നീണ്ട സമ്മേളനത്തിനൊടുവിലാണ് സിറോ മലബാർ സഭയെ മാസങ്ങളായി വലയ്ക്കുന്ന ആരോപണങ്ങളിൽ കേരളത്തിലെ കത്തോലിക്കാ മെത്രാൻ സമിതി നിലപാട് വ്യക്തമാക്കിയത്. കേരളത്തിലെ കത്തോലിക്കാസഭയിൽ ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്നുണണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ തെറ്റായ സന്ദേശമാണ് പലപ്പോഴും നൽകിയത്. 

വിശ്വാസികൾക്കിടയിലും പൊതു സമൂഹത്തിലും നിരവധി തെറ്റിദ്ധാരണകൾക്കും ഇത് ഇടയാക്കി. സിറോ മലബാർ സഭാ ഭൂമിയിടപാടിൽ അഴിമതി നടന്നിട്ടില്ല എന്നാണ് കെ സി ബിസിയുടെ നിലപാട്. ആരോപണങ്ങളും സംശയങ്ങളും സഭയ്ക്കുളളിൽതന്നെ പരിഹരിക്കും. എന്നാൽ കർദിനാളിനെതിരായ വ്യാജരേഖാക്കേസിൽ നിയമപരമായ വഴി സ്വീകരിച്ച സിറോ മലബാർ സഭാ സിനഡിന്‍റെ തീരുമാനം ശരിയാണ്. 

നിലവിലെ അന്വേഷണം ബാഹ്യസമ്മ‍ർദ്ദങ്ങളില്ലാതെ പൊലീസ് മുന്നോട്ട് കൊണ്ടുപോകണം. പുറത്ത് വന്നത് വ്യാജരേഖകൾ തന്നെയാണ്. അവയിലെ വസ്തുതകൾ ശരിയല്ല. വ്യാജരേഖ ചമച്ച യഥാർഥ പ്രതികള കണ്ടെത്തി അവരെ മാതൃകാപരമായി ശിക്ഷിക്കണം. സഭയിൽ ഭിന്നത സൃഷ്ടിക്കാനാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചവരുടെ ശ്രമം. ഇത്തരക്കാരെ വിശ്യാസികൾ തിരിച്ചറിയണമെന്നും കെ സി ബി സിയുടെ സർക്കുലറിലുണ്ട്.

അതേ സമയം സർക്കുലർ നിയമവിരുദ്ധമാണെന്നും, മാർപാപ്പയെ ധിക്കരിക്കുന്നതിന് തുല്യമാണെന്നും ആർച്ച് ഡയസിയൻ മൂവ്മെന്റ് ഫോർ ട്രാൻസ്പെരൻസി വ്യക്തമാക്കി.

click me!