
കൊച്ചി: എറണാകുളം കളക്ടറേറ്റിൽ വൈകുന്നേരമായിട്ടും വൈദ്യുതിയെത്തിയില്ല. ഒരു തൊഴിൽ ദിനം മുഴുവൻ കളക്ടറേറ്റിലെ 30ഓളം ഓഫീസുകളില്‍ വൈദ്യുതി പ്രതിസന്ധി നീണ്ടു. ഓഫീസ് സമയം കഴിഞ്ഞതോടെ നാളെ എങ്കിലും വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമോയെന്നാണ് ജീവനക്കാര്‍ ഉറ്റുനോക്കുന്നത്. ബിൽ അടയ്ക്കാത്തതിനെ തുടർന്ന് 30 ഓഫീസുകളിലെ വൈദ്യുതിയാണ് രാവിലെ കെഎസ്ഇബി വിച്ഛേദിച്ചത്. ഇതോടെ രാവിലെ ഓഫീസിലെത്തിയ ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്കെത്തിയവരും വലഞ്ഞു. സംഭവത്തെതുടര്‍ന്ന് ഉടൻ വൈദ്യുതി പുനസ്ഥാപിക്കുമെന്ന് കളക്ടര്‍ പറഞ്ഞെങ്കിലും വൈകുന്നേരമായിട്ടും നടപടിയായില്ല. രാത്രിയോടെ പ്രതിസന്ധി ഒഴിവായാലും ഓഫീസ് കഴിഞ്ഞതിനാല്‍ ഫലത്തില്‍ ഒരു ദിവസം മുഴുവൻ വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടിലാകുകയായിരുന്നു ജീവനക്കാര്‍.
വൈദ്യുതിയില്ലാത്തതിനാല്‍ ഓഫീസ് പ്രവർത്തനങ്ങൾ അവതാളത്തിലായ സാഹചര്യമായിരുന്നു. 5 മാസത്തെ വൈദ്യുതി ബില്‍ കുടിശിക ആയതോടെ ആണ് കെഎസ്ഇബി ഫ്യൂസ് ഊരിയത്. 42 ലക്ഷം രൂപയുടെ കുടിശിക ആണ് മുഴുവൻ ഓഫീസും നൽകാൻ ഉള്ളത്. മൈനിംഗ് ആന്റ് ജിയോളജി, ജില്ലാ ലേബർ ഓഫീസ്, ജില്ലാ ഓഡിറ്റ് ഓഫീസ്, എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിൽ വൈദ്യുതിയില്ല. ഡെപ്യൂട്ടി എഡ്യൂക്കേഷൻ ഓഫീസ് 92,933 രൂപയാണ് കുടിശികയുള്ളത്. റവന്യൂ വിഭാഗത്തിന് 7,19,554 രൂപയാണ് കുടിശിക അടക്കാനുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam