
കൊച്ചി: മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ കർശന നിർദേശം നൽകി കോടതി. ശനിയാഴ്ച കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ കർശന നിർദേശം. ഉത്തരവ് നടപ്പാക്കി 23 ന് റിപ്പോർട്ട് നൽകാനും കോടതി ഉദ്യോഗസ്ഥർക്കും അഡ്വക്കേറ്റ് കമ്മിഷണർക്കും സുരക്ഷ ഉറപ്പാക്കാനുംകോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ആലുവ റൂറൽ പോലീസ് മേധാവി സുരക്ഷ ഉറപ്പാക്കണം.
അതേ സമയം, ഭൂമി കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പൊലീസ് നടപടികളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകി. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹക്ക് നല്‍കിയ കത്തിലാണ് പോലീസ് മേധാവി റവാഡാ ചന്ദ്രശേഖരന്‍ മൂന്നു ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആഭ്യന്തരമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
ഈ വിഷയത്തില്‍ പൊലീസിന്റെ നടപടികളില്‍ എന്തെങ്കിലും പോരായ്മകളോ വീഴ്ചകളോ സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാനും ഇത്തരത്തിലുള്ള സന്ദര്‍ഭങ്ങള്‍ ഭാവിയില്‍ ഉണ്ടാകുന്ന പക്ഷം അത് പരിഹരിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
ദളിത് കുടുംബങ്ങൾ താമസിക്കുന്ന ഭൂമിയിൽ അവകാശമുന്നയിച്ച് നാട്ടുകാരനായ കണ്ണോത്ത് ശങ്കരൻ നായരുടെ കുടുംബം നൽകിയ ഹർജിയിൽ താമസക്കാരെ കുടിയൊഴിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 14തവണ ഉത്തരവ് നടപ്പാക്കാൻ അഭിഭാഷക കമ്മീഷൻ വന്നെങ്കിലും സംഘർഷം കാരണം അത് നടന്നില്ല. ഇന്നലെ രാവിലെയും അഭിഭാഷക കമ്മീഷൻ എത്തിയപ്പോൾ നാട്ടുകാരും സിപിഎം നേതാക്കളും ചേർന്ന് തടഞ്ഞു. ആദ്യം ഉണ്ടായ വാക്ക് തർക്കത്തിന് ശേഷം പോലീസ് പിൻവാങ്ങുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam