തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന് തടവ് ശിക്ഷ, തെളിവ് നശിപ്പിക്കലിന് 3 വർഷം തടവും പിഴയും

Published : Jan 03, 2026, 05:15 PM ISTUpdated : Jan 03, 2026, 05:51 PM IST
ANTONY RAJU

Synopsis

ഗൂഢാലോചനയ്ക്ക് 6 മാസം തടവ്, തെളിവ് നശിപ്പിക്കലിന് 3 വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് 3 വർഷം തടവ് എന്നിങ്ങനെയാണ് നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.

തിരുവനന്തപുരം:  ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആൻ്റണി രാജുവിന് മൂന്ന് തടവ് ശിക്ഷയും പിഴയും. ഗൂഢാലോചനയ്ക്ക് 6 മാസം തടവ്, തെളിവ് നശിപ്പിക്കലിന് 3 വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് 3 വർഷം തടവ് എന്നിങ്ങനെയാണ് നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് പ്രോസിക്യൂഷന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. കൂട്ടുപ്രതിയായ മുൻ തൊണ്ടി ക്ലർക്ക് ജോസ് ഉദ്യോഗസ്ഥ വഞ്ചനയ്ക്ക് ഒരു വർഷം അധിക തടവ് അനുഭവിക്കണം.  അതേസമയം, കേസിലെ രണ്ട് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

നീതിന്യായ രംഗത്ത് തന്നെ അപൂർവ്വമായ ഒരു കേസിലാണ് നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും വിധിയുണ്ടായത്. ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ഒരു ജനപ്രതിനിധിയും മുൻ കോടതി ഉദ്യോഗസ്ഥനും ചേർന്ന് നടത്തിയ കുറ്റമാണ് തെളിയിക്കപ്പെട്ടത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. 1990 ഏപ്രിൽ ഏപ്രിൽ നാലിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച രണ്ട് പാക്കറ്റ് ചരസുമായി ഓസ്ട്രേലിയൻ പൗരൻ പിടിയിലായിരുന്നു. ഈ കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടത് കോടതി കസ്റ്റഡിയിലിരുന്ന തൊണ്ടി മുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചതിനെ തുടർന്നാണെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരിക്കെ ആന്‍റണി രാജു കോടതി ക്ലർക്കിന്‍റെ സഹായത്തോടെയാണ് അടിവസ്ത്രം മാറ്റിയതാണെന്നാണ് കേസ്. 

10 വർഷം ശിക്ഷിച്ച വിദേശ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായ ആൻ്റണി രാജു തൊണ്ടി ക്ലർക്കിന്‍റെ സഹായത്തോടെ കോടതിയിൽ നിന്ന് പുറത്തേക്കെടുത്ത് വെട്ടി ചെറുതാക്കി വീണ്ടും കോടതിയിൽ വയ്ക്കുകയായിരുന്നു. തൊണ്ടിവസ്ത്രം പ്രതിയുടെതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് നാല് വർഷത്തിന് ശേഷം ഹൈക്കോടതി സാൽവദോറിനെ വെറുതെവിട്ടു. ഈ കേസിൽ തെളിവ് നശിപ്പിക്കൽ, കള്ളതെളിവ് ഉണ്ടാക്കൽ, ഗൂഢാലോചന, വ്യാജരേഖയുണ്ടാക്കൽ എന്നിവയ്ക്ക് ആൻ്റണി രാജുവിനെയും ജോസിനെതിരെയും കോടതി ശിക്ഷിച്ചു. സർക്കാർ ഉദ്യോഗസ്ഥൻ നടത്തിയ വഞ്ചനയ്ക്ക് ക്ലർക്കായ ജോസിനെ മാത്രമാണ് ഒരു വ‍ർഷം ശിക്ഷിച്ചത്. മറ്റ് വകുപ്പുകളിൽ തെളിവ് നശിപ്പിച്ചതിന് മൂന്ന് വ‍ർഷവും 10,000 രൂപയും ഗൂഡാലോചന ആറുമാസവും, കള്ളതെളിവ് ഉണ്ടാക്കതിന് മൂന്നു വർഷവും വ്യാജ രേഖയുണ്ടാക്കിയതിന് രണ്ടു വർഷവുമാണ് ശിക്ഷിച്ചത്. സർക്കാർ ഉദ്യോഗസ്ഥൻ നടത്തിയ വഞ്ചന തെളിഞ്ഞതിനാൽ ജീവപര്യന്തം ശിക്ഷവരെ ലങിക്കുമായിരുന്നു. അതിനാൽ ശിക്ഷ വിധിക്കുമേലുള്ള വാദം സിജെഎം കോടതിയിൽ കേള്‍ക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയാണ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.

അട്ടിമറി വ്യക്തമായതോടെ ലഹരിക്കേസ് അന്വേഷിച്ച മുൻ എസ്പി ജയമോഹൻ നടത്തിയ നിയപോരാട്ടത്തിനൊടുവിലാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തത്. നിരവധി പ്രാവശ്യം അന്വേഷണം അട്ടിമറിക്കപ്പെട്ടു. 2005ൽ ഉത്തരമേഖല ഐജിയായിരുന്ന സെൻകുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സുപ്രീംകോടതിവരെ ജയമോഹൻ നിയമപരാട്ടം നടത്തിയിരുന്നു. വിദേശിയായ പ്രതി ശിക്ഷിക്കപ്പെട്ടപ്പോള്‍ താനൊരു ബോംബ് ഒളിപ്പിച്ചിട്ടുണ്ടെന്ന് ആൻ്റണിരാജു കോടതിവരാന്തയിൽ വച്ച് അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞതാണ് സംശയം വർദ്ധിച്ചതും തുടർന്നുള്ള അന്വേഷണത്തിന് ഇടയാക്കിയതും.

ആന്‍റണി രാജു അയോഗ്യനായി

തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിച്ചതോടെ ആൻ്റണി രാജു അയോഗ്യനുമായി. 2 വർഷത്തിൽ കൂടുതൽ ഏതെങ്കിലും കോടതി ശിക്ഷിച്ചാൽ അയോഗ്യനെന്നാണ് സുപ്രീംകോടതിയുടെ നേരത്തെയുള്ള വിധി. ഇത് പ്രകാരം ആന്‍റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമാകും. വരുന്ന തെരഞ്ഞെടുപ്പുകളിൽ ആൻ്റണി രാജുവിന് മത്സരിക്കാനും കഴിയില്ല. മേൽ കോടതികളിലേക്ക് പോയി വിധിക്ക് സ്റ്റേ നേടിയാലും അയോഗ്യത നിലനിൽക്കും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാട്ടാക്കടയിലെ രണ്ടരവയസുകാരിയുടെ മരണം: ന്യൂമോണിയ മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം വിവരം
വലിയങ്ങാടിയില്‍ കെട്ടിടം തകർന്നുണ്ടായ അപകടം; മേയർക്കെതിരെ പ്രതിഷേധം കനക്കുന്നു, മരിച്ചവരുടെ സംസ്കാരം ഇന്ന്