
കണ്ണൂര്‍: രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും കോണ്‍ഗ്രസ് സീറ്റ് നൽകുമോയെന്ന ചോദ്യത്തിനോട് പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഏതു രാഹുല്‍ മാങ്കൂട്ടത്തിലെന്ന് തിരിച്ചു ചോദിച്ചുകൊണ്ടായിരുന്നു സണ്ണി ജോസഫിന്‍റെ മറുപടി. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ പാര്‍ട്ടിയിൽ ഇല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. നിലവിലെ കോണ്‍ഗ്രസ് എംപിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിനോടും സണ്ണി ജോസഫ് പ്രതികരിച്ചു. വിജയ സാധ്യത കൂടുതലുള്ളതിനാൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടുമെന്നും താൻ മത്സരിക്കില്ലെന്ന് തീരുമാനിച്ചിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് എമ്മുമായി യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് വരാൻ ആഗ്രഹം ഇതുവരെ പ്രകടിപ്പിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. കെപിസിസി ദ്വിദിന ക്യാമ്പ് നാളെ കൽപ്പറ്റയിൽ ആരംഭിക്കും. വടക്കാഞ്ചേരി സിപിഎം കാഴ വിവാദത്തിൽ സിപിഎമ്മിനെതിരെ സണ്ണി ജോസഫ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
സിപിഎം കുതിര കച്ചവടത്തിലൂടെ പരാജയം മറയ്ക്കാൻ ശ്രമിക്കുകയാണെന്നും മറ്റത്തൂരിലും സിപിഎമ്മിന്‍റെ ചാക്കിട്ട് പിടിക്കൽ നടന്നുവെന്നും വടക്കാഞ്ചേരിയിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സണ്ണി ജോസഫ് പറഞ്ഞു. വടക്കാഞ്ചേരി സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണം. കുതിരക്കച്ചവടത്തിന് മുൻകൈ എടുത്തവരെ സിപിഎം സംരക്ഷിക്കുകയാണെന്നും ശബരിമല സ്വര്‍ണക്കൊള്ളയിലും സിപിഎം പ്രതികളെ സംരക്ഷിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. സ്വര്‍ണക്കൊള്ള കേസിലെ പ്രതിയെ കണ്ടതിന്‍റെ പേരിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ തിരിയുകയാണ് സിപിഎം. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് എല്ലാം. ഉണ്ണികൃഷ്ണൻ പോറ്റിയെ സോണിയ ഗാന്ധിയുടെ അടുത്ത് എത്തിച്ചത് ആരെന്ന് അന്വേഷിക്കേണ്ടതില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിൽ മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ രാഹുൽ മാങ്കൂട്ടത്തിലിന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകരുതെന്ന് പറഞ്ഞ പ്രസ്താവനയാണ് ഇപ്പോള്‍ കേരള രാഷ്ട്രീയത്തിൽ സജീവ ചര്‍ച്ചയായിരിക്കുന്നത്. പാലക്കാട് രാഹുലിന് സീറ്റ് നൽകരുതെന്ന് പറഞ്ഞതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ പിജെ കുര്യനെ നേരിൽ കണ്ട് അതൃപ്തി അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ പിജെ കുര്യന്‍റെ ചെവിയിൽ രഹസ്യം പറഞ്ഞതോടെ പിജെ കുര്യൻ പറഞ്ഞതെല്ലാം വിഴുങ്ങി. അച്ചടക്ക നടപടി പിൻവലിച്ചാൽ രാഹുലിന് പാലക്കാട് മത്സരിക്കാൻ യോഗ്യതയുണ്ടെന്നാണ് പിജെ കുര്യന്‍റെ പിന്നീടുള്ള മറുപടി. നടപടി പിൻവലിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും പിജെ കുര്യൻ മലക്കം മറിഞ്ഞു. അതേസമയം പിജെ കുര്യനുമായി താൻ നടത്തിയത് സൗഹൃദസംഭാഷണമെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വാദം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടും രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും സീറ്റ് നല്‍കില്ലെന്ന് പറയാൻ കോണ്‍ഗ്രസ് നേതാക്കളാരും ധൈര്യം കാണിച്ചിട്ടില്ല. രാഹുലിന് ഇനി സീറ്റുണ്ടോ എന്ന ചോദ്യത്തിന് ഉറപ്പിച്ചൊരു നോ കെ.സി.വേണുഗോപാൽ അടക്കമുള്ള നേതാക്കളും നൽകുന്നില്ല.
യുഡിഎഫ് കൺവീനർ അടൂർ പ്രകാശും ചോദ്യത്തോട് പ്രതികരിക്കാതെ ഒഴിഞ്ഞ് മാറുകയായിരുന്നു. അതേസമയം,പാർട്ടിയിൽ ഇല്ലാത്ത രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കുമോ എന്നത് അനാവശ്യ ചർച്ചയാണെന്ന അഭിപ്രായമാണ് കെ.മുരളീധരൻ. ഇതിനുപിന്നാലെയാണ് ഇക്കാര്യത്തിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്‍റെ അഭിപ്രായം മാധ്യമങ്ങള്‍ തേടിയത്. രാഹുൽ നിലവിൽ പാര്‍ട്ടിയിൽ ഇല്ലെന്ന് മാത്രമായിരുന്നു സണ്ണി ജോസഫിന്‍റെ മറുപടി. അതേസമയം, രാഹുലിനെ മത്സരിപ്പിക്കരുതെന്ന് ബെന്നി ബെഹ്ന്നാൻ എംപിയും ആവശ്യപ്പെട്ടു. ഇതിനിടെ, ലൈംഗിക പീഡനക്കേസിൽ നിയമനടപടി നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്കായി പരാതിക്കാരിയുടെ ഭർത്താവിന്‍റെ പരാതി. തന്റെ കുടുംബ ജീവിതം തകർത്തെന്ന് ചൂണ്ടികാട്ടിയാണ് പരാതിക്കാരിയുടെ ഭര്‍ത്താവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. രാഹുലിനെതിരെ പരാതിക്കാരി കേസുമായി മുന്നോട്ട് പോയപ്പോൾ രാഹുലിന്‍റെ അനുയായികൾ തേജോവധം ചെയ്തെന്നും കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നെന്നും പരാതിയിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam