
തിരുവനന്തപുരം: വിമാനത്താവളത്തിൽ നിന്നും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് സ്വർണവും പണവും തട്ടിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി പ്രവാസി മുഹൈദീൻ ഏഷ്യാനെറ്റ് ന്യൂസിനോട്. തടങ്കലിൽ ക്രൂര മർദനത്തിന് ഇരയായി എന്ന് മുഹൈദീൻ പറഞ്ഞു. അറസ്റ്റിലായ ഇൻഷയുമായി ഒരു വർഷത്തോളം നീണ്ട ബന്ധം ഉണ്ടായിരുന്നു. വിവാഹാലോചനയ്ക്കായി വീട്ടുകാരെ കാണിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് ചിറയൻകീഴിലേക്ക് കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.
വണ്ടി ഓടിച്ചിരുന്ന രാജേഷ് കുമാർ ആണ് കേസിലെ മുഖ്യപ്രതിയെന്ന് മുഹൈദ്ദീൻ പറഞ്ഞു. കൈ കാലുകൾ കെട്ടിയിട്ടു, വായ ടേപ്പ് കൊണ്ട് മൂടി. പണം മാത്രമായിരുന്നു ലക്ഷ്യം. വെറുതെ വിടാൻ ആവശ്യപ്പെട്ടത് ഒരു കോടി രൂപയാണ്. സഹോദരിയുടെ വിവാഹത്തിനായാണ് നാട്ടിലെത്തിയത്. അന്വേഷണത്തിൽ തൃപ്തിയുണ്ട്. റിസോർട്ടിൽ സഹായത്തിനായി അപേക്ഷിച്ചിട്ടും ആരും സഹായിക്കാനെത്തിയില്ല. ഒറ്റപ്പെട്ട നിലയിലായിരുന്നു റിസോർട്ട്. ചിറയിൻകീഴിന് അടുത്തുള്ള റോയൽ റിസോർട്ടിലാണ് താമസിപ്പിച്ചത്. ഇൻഷയ്ക്ക് മുമ്പും പണം നൽകിയിട്ടുണ്ടെന്നും മുഹൈദ്ദീൻ പറഞ്ഞു.
പണവും സ്വർണവും തട്ടിയതിന് ശേഷം കാറിൽ എയർപോട്ട് പരിസരത്തു കൊണ്ടാക്കി. പ്രതികൾ തന്നെക്കൊണ്ട് മുദ്രപ്പേപ്പറുകളിൽ ഒപ്പുവെപ്പിച്ചു. മർദ്ദനത്തിൽ കണ്ണിനും കൈക്കും നെഞ്ചിനും പരിക്കേറ്റുവെന്നും മുഹൈദ്ദീൻ പറഞ്ഞു.
തക്കല സ്വദേശി മുഹൈദ്ദീൻ അബ്ദുൾ ഖാദറും ഇൻഷ വഹാബും ദുബൈയിൽ വച്ച് അടുപ്പത്തിലായിരുന്നു. ബന്ധത്തിൽ നിന്ന് മുഹയുദ്ദീൻ പിൻമാറിയതോടെയാണ് പ്രണയം പകയ്ക്ക് വഴിമാറിയത്. ബുധനാഴ്ച വിമാനത്താവളത്തിലിറങ്ങിയ മുഹൈദ്ദീനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി വര്‍ക്കലയിലെ റിസോര്‍ട്ടിൽ പൂട്ടിയിടുകയായിരുന്നു. ഒരു കോടി രൂപ ആവശ്യപ്പെട്ട് ക്രൂര പീഡനമാണ് നടന്നത്. ഒടുവിൽ 15.7 ലക്ഷം രൂപയും രണ്ട് ഫോണും സ്വർണവും ബാങ്ക് കാർഡുകളും പിടിച്ചെടുത്തു. മുദ്ര പത്രങ്ങളിലും ഒപ്പിട്ട് വാങ്ങി. പിന്നീട് മടക്ക ടിക്കറ്റെടുത്ത സംഘം പ്രവാസിയെ വിമാനത്താവളത്തിന് മുന്നിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. മുഹൈദ്ദീന് നേരിടേണ്ടിവന്നത് ക്രൂര പീഡനമായിരുന്നു എന്ന് സഹോദരൻ ക്വാജ മുഹമ്മദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
ഇൻഷ വഹാബും സഹോദരനും അടക്കം ആറ് പേരാണ് പൊലീസ് പിടിയിലായത്. അതീവ സുരക്ഷാ മേഖലയിൽ നടന്ന കുറ്റകൃത്യം വളരെ ഗൗരവത്തോടെയാണ് പൊലീസ് കണ്ടത്. തെളിവെടുപ്പ് അടക്കം സമഗ്രമായ അന്വേഷണം കേസിലുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam