മടങ്ങിയെത്തുന്ന പ്രവാസികള്‍ ആരോഗ്യസേതു ആപ്പ് നിർബന്ധമായും ഡൗണ്‍ലോഡ് ചെയ്യണം: തിരുവനന്തപുരം ജില്ലാ ഭരണകൂടം

Published : May 13, 2020, 12:15 AM ISTUpdated : May 13, 2020, 12:23 AM IST
മടങ്ങിയെത്തുന്ന പ്രവാസികള്‍ ആരോഗ്യസേതു ആപ്പ് നിർബന്ധമായും ഡൗണ്‍ലോഡ് ചെയ്യണം: തിരുവനന്തപുരം ജില്ലാ ഭരണകൂടം

Synopsis

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി ജില്ലാ ഭരണകൂടം പുറത്തിറക്കിയ അറിയിപ്പിലാണ് ആരോഗ്യസേതു ആപ്പിനെ കുറിച്ചുള്ള നിര്‍ദേശമുള്ളത്

തിരുവനന്തപുരം: തിരിച്ചെത്തുന്ന പ്രവാസികൾ എല്ലാവരും ആരോഗ്യസേതു ആപ്പ് നിർബന്ധമായും ഡൗണ്‍ലോഡ് ചെയ്യണം എന്ന് തിരുവനന്തപുരം ജില്ലാ ഭരണകൂടം. ആരോഗ്യ സേതു ലോകത്തെ ഏറ്റവും മികച്ച കൊവിഡ് പ്രതിരോധ ആപ്പ് ആണെന്ന് കേന്ദ്രം കേരള ഹൈക്കോടതിയിൽ നിലപാട് ആവർത്തിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രവാസികള്‍ക്ക് തിരുവനന്തപുരം ജില്ലാ ഭരണകൂടം ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കിയത്. 

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി ജില്ലാ ഭരണകൂടം പുറത്തിറക്കിയ അറിയിപ്പിലാണ് ആരോഗ്യസേതു ആപ്പിനെ കുറിച്ചുള്ള നിര്‍ദേശമുള്ളത്. തിരുവനന്തപുരം ജില്ലക്കാർ ആപ്പ് നിർബന്ധമായും ഡൌൺലോഡ് ചെയ്യണം എന്നും അറിയിപ്പില്‍ പറയുന്നു. പ്രവാസികള്‍ക്കായുള്ള മറ്റ് നിര്‍ദേശങ്ങളും നടപടിക്രമങ്ങളും ചുവടെ.  

1. യാത്രക്കാർ എല്ലാവരും ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്യുക.

2. തിരുവനന്തപുരം ജില്ലക്കാർ കരുതൽ ആപ്പ് നിർബന്ധമായും ഡൌൺലോഡ് ചെയ്യുക.

3. വിമാനത്തിൽ വന്നിറങ്ങിയ യാത്രക്കാരെ ജില്ലാടിസ്ഥാനത്തിൽ 20 പേരടങ്ങുന്ന സംഘങ്ങളാക്കി സാമൂഹിക അകലം ഉറപ്പുവരുത്തി ടെർമിനലിലേക്ക് കൊണ്ടുവരുന്നു.

4. പാസഞ്ചർ ബേയിൽ എത്തിയ ശേഷം സാമൂഹിക അകലം ഉറപ്പുവരുത്താനായി അടയാളപ്പെടുത്തിയിട്ടുള്ള മാർക്കിങ്ങുകളിൽ വരിനിൽക്കുന്നു.

5. IEC മെറ്റീരിയലുകൾ കൈപ്പറ്റുകയും Self Reporting Form‌ (SRF)-ൽ വ്യക്തിഗത വിവരങ്ങൾ നൽകി, ക്വാറന്റൈനിൽ പോകാനുള്ള സത്യവാങ്മൂലം പൂരിപ്പിക്കുകയും ചെയ്യുന്നു.

6. തെർമൽ ഇമേജിങ്ങ് ക്യാമറ സ്കാനിങ്ങിന് വിധേയമാകുന്നു.

7. ശരീര താപനില നിശ്ചിത അളവിൽ കൂടുതലാണെങ്കിൽ പ്രത്യേക വഴിയിലൂടെ ആംബുലൻസിലെത്തിച്ച് ഐസൊലേഷനിലേക്ക് മാറ്റും.

8. താപനില സാധാരണമാണെങ്കിൽ APHO കൗണ്ടറിലുള്ള കൊറോണ ഹെല്പ്ഡെസ്കിലേക്ക് നീങ്ങാം.

9. പൂരിപ്പിച്ച വിവരങ്ങളുടെ പകർപ്പ് കൗണ്ടറിൽ നൽകി ആരോഗ്യപരിശോധനയ്ക്ക് വിധേയമാകുന്നു.

10. ആരോഗ്യപരിശോധനയിൽ മറ്റു രോഗലക്ഷണങ്ങൾ ഉള്ളവരെ പ്രത്യേക വഴിയിലൂടെ ആമ്പുലൻസിലെത്തിച്ച് ഐസൊലേഷനിലേക്ക് മാറ്റുന്നു.

11. രോഗലക്ഷണമില്ലാത്തവരെ ഇമിഗ്രേഷൻ കൗണ്ടറിലേക്ക് കൃത്യമായ സാമൂഹിക അകലം പാലിച്ച് പോകാൻ അനുവദിക്കുന്നു.

12. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയായ ശേഷം ബാഗേജുകൾ കൈപ്പറ്റാനുള്ള കൺവെയർ ബെൽറ്റിനടുത്ത് സാമൂഹിക അകലം പാലിച്ച് കാത്തുനിൽക്കാം. ബാഗേജുകൾ അണുവിമുക്തമാക്കിയായിരിക്കും പുറത്തേക്ക് വരിക.

13. കസ്റ്റംസ് ക്ലിയറൻസ് ആവശ്യമാണെങ്കിൽ അതിനു വിധേയമായ ശേഷം ജില്ല തിരിച്ചുള്ള ചെക്കിംഗ് കൗണ്ടറിലേക്ക് നീങ്ങുന്നു.

14. എവിടേക്ക്, എങ്ങനെ പോകണമെന്ന് തീരുമാനിച്ച ശേഷം ഈ ചെക്കിംഗ് കൗണ്ടറിൽ സാമൂഹിക അകലം പാലിച്ച് കാത്തിരുന്ന് സർട്ടിഫിക്കറ്റുകൾ കൈപറ്റുന്നു.

15. ടാക്സികളിലോ കെഎസ്ആർടിസി ബസുകളിലോ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലേക്ക് പോകാം. അനുവദനീയമായ സാഹചര്യങ്ങളിൽ വീടുകളിലെ ഐസൊലേഷനിലേക്ക് പോകാനുള്ള സൗകര്യം ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.

16. മറ്റു ജില്ലകളിലെ യാത്രക്കാർക്കുള്ള ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ സംബന്ധിച്ച തീരുമാനം അതാത് ജില്ലാഭരണകൂടം കൈക്കൊള്ളുന്നതാണ്.

17. യാത്രക്കാർക്ക് റീഫ്രഷ്മെന്റ് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

18. ആവശ്യക്കാർക്ക് ബിഎസ്എൻഎല്ലിന്റെ സൗജന്യ സിംകാർഡ് അഞ്ചു മിനിറ്റിനുള്ളിൽ ആക്ടിവേറ്റ് ചെയ്തു വാങ്ങാം.

19. ചെക്കിംഗ് കൗണ്ടറിലെ നടപടികൾ പൂർത്തിയാക്കി സെക്യൂരിറ്റി ഗേറ്റിലൂടെ പുറത്തിറങ്ങുന്നു.

20. വിമാനത്താവളത്തിനുള്ളിലെ നടപടികൾ പൂർത്തിയാകാൻ ഏതാണ്ട് ഒന്നര മണിക്കൂർ വരെ സമയം എടുത്തേക്കാം.

21. പുറത്ത് ഇറങ്ങുന്ന യാത്രക്കാർക്ക് RTO ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങൾ അനുസരിച്ച് യാത്ര തുടങ്ങാം.

22. അംഗപരിമിതർക്കും നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കും വീൽച്ചെയർ സൗകര്യം കൗണ്ടറുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നാവടക്കണം, പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ല'; സിപിഎം സംസ്ഥാന സമിതിയില്‍ എംവി ഗോവിന്ദൻ
രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; 'സിപിഎം അക്രമം ജനശ്രദ്ധ തിരിക്കാനുള്ള ശ്രമം', വിമർശനവുമായി സണ്ണി ജോസഫ്