തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം. മദ്യപാനിയായ അച്ഛന്‍റെ ക്രൂരമര്‍ദനം സഹിക്കാൻ കഴിയാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒന്‍പതാം ക്ലാസിൽ പഠിക്കുന്ന പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം. മദ്യപാനിയായ അച്ഛന്‍റെ ക്രൂരമര്‍ദനം സഹിക്കാൻ കഴിയാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒന്‍പതാം ക്ലാസിൽ പഠിക്കുന്ന പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പെണ്‍കുട്ടി ചികിത്സയിൽ തുടരുകയാണ്. അച്ഛൻ മദ്യപിച്ച് ദിവസവും അമ്മയെയും തന്നെയും ക്രൂരമായി മര്‍ദിക്കുമെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. മദ്യപിച്ചെത്തിയശേഷം വീട്ടിൽ പൂട്ടിയിട്ടാണ് അച്ഛന്‍റെ ക്രൂരമര്‍ദനം. മര്‍ദനത്തിനുസേഷം രാത്രി വീട്ടിൽ നിന്നും പുറത്തിറക്കിവിടുമെന്നും പെണ്‍കുട്ടി പറയുന്നു. ഇതുസംബന്ധിച്ച പെണ്‍കുട്ടിയുടെ ഫോണിലൂടെയുള്ള ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. ഫോണ്‍ സംഭാഷണത്തിലാണ് പെണ്‍കുട്ടി ഇക്കാര്യം പറയുന്നത്. പെണ്‍കുട്ടിയുടെ കൈയ്ക്കും മുഖത്തും കാലിനുമടക്കം ക്രൂരമായ മര്‍ദനത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതിന്‍റെ ചിത്രങ്ങളും പുറത്തുവന്നു. സ്കൂളിൽ പോകാനോ പഠിക്കാനോ സമ്മതിക്കാറില്ലെന്നും എപ്പോഴും മര്‍ദനം തന്നെയായിരുന്നുവെന്നും പെണ്‍കുട്ടി ഫോണ്‍ സന്ദേശത്തിൽ പറയുന്നുണ്ട്.

നെയ്യാറ്റിന്‍കര നെല്ലിമൂട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പിതാവിന്‍റെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായത്. സ്ഥിരമായി മദ്യപിച്ച ശേഷം അമ്മയേയും മകളെയും മര്‍ദിക്കും. കഴിഞ്ഞ ശനിയാഴ്ചയും ഇത് ആവര്‍ത്തിച്ചു. മര്‍ദനം ഭയന്ന് റോഡിലേക്ക് ഓടിയ പെണ്‍കുട്ടിയുടെ പിറകെ അച്ഛൻ പാഞ്ഞു. പിന്നീട് തിരികെ വീട്ടിൽ കയറിയ കുട്ടി തറ വൃത്തിയാക്കുന്ന കീടനാശിനി കഴിക്കുകയായിരുന്നു.കുട്ടിയെ ആദ്യം നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. നാല് തവണ നെയ്യാറ്റിൻ കര പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയിട്ടും ഒരു ഫലവും ഉണ്ടായിട്ടില്ലെന്ന് അമ്മ പറയുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

YouTube video player