
കോഴിക്കോട്: അറബിക്കടലിൽ അപകടത്തിൽപ്പെട്ട് തീപിടിച്ച എംവി വാൻഹായ് 503 കപ്പൽ നിലവിൽ നിയന്ത്രണം നഷ്ടപ്പെട്ട നിലയിലാണെന്ന് നാവികസേന. കപ്പൽ ഒഴുകി നടക്കുകയാണ്. കപ്പലിലെ തീ അണയ്ക്കാനാണ് നിലവിൽ ശ്രമം നടക്കുന്നത്. സിംഗപ്പൂർ ഷിപ്പിംഗ് അധികൃതർക്ക് ഇന്ത്യ വിവരം കൈമാറിയിട്ടുണ്ട്. ബിഎസ്എം എന്ന കമ്പനിക്കായിരുന്നു കപ്പലിന്റെ നടത്തിപ്പ് ചുമതല. ഈ കമ്പനിയുമായും ഷിപ്പിംഗ് മന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. ചൈന മ്യാന്മാര്‍,ഇന്തോനേഷ്യ, തായ്ലാൻഡ് പൗരന്മാരാണ് കപ്പലിൽ ഉള്ളത്.
കടലിൽ ചാടിയ 22 പേരിൽ 18 പേരെ രക്ഷപ്പെടുത്തി. നാല് പേരെ കാണാതായി. മ്യാന്മാര്‍ ഇന്തോനേഷ്യൻ പൗരന്മാരേയാണ് കാണാതായത്. രക്ഷപ്പെടുത്തിയ 5 പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. കണ്ടെയ്നറുകളിൽ എന്തുണ്ടെന്ന വിവരം കമ്പനികൾ നല്കിയിട്ടില്ല. വായു സ്പര്‍ഷം കൊണ്ടും ഘര്‍ഷണം കൊണ്ടും തീപിടിക്കുന്ന വസ്തുക്കളുണ്ടെന്നാണ് വിരവമെന്നും നാവികസേന അറിയിച്ചു.
രക്ഷാ ദൗത്യത്തിന് കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും മൂന്ന് വിമാനങ്ങളുമാണ് പങ്കെടുക്കുന്നത്. ഐസിജിഎസ് രാജദൂത്, അര്‍ണവേഷ്, സചേത് കപ്പലുകൾ അപകട സ്ഥലത്തെത്തി. രക്ഷാ ദൗത്യത്തിനാണ് പ്രഥമ പരിഗണനയെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. കപ്പലിലെ തീയണയ്ക്കാനും ഊര്‍ജിത ശ്രമം തുടരുകയാണ്.
അതേസമയം, കോഴിക്കോട് പോർട്ട് ഓഫീസർ ക്യാപ്റ്റൻ ഹരി അച്യുത വാരിയർ ബേപ്പൂർ പോർട്ടിലേക്ക് വരാൻ സാധ്യത ഉണ്ടെന്ന് ബേപ്പൂർ തുറമുഖം ഓഫീസര്‍ പറഞ്ഞു. എന്തിനും തയ്യാറായി ഇരിക്കാൻ അറിയിപ്പ് ലഭിച്ചിട്ടുണ്ട്. രണ്ട് ടഗ്ഗുകൾ നിലവിൽ പോർട്ട് ഒരുക്കി വയ്ക്കുന്നുണ്ട്. രക്ഷപ്രവർത്തനത്തിന് പോയിട്ടുഉള്ളത് വലിയ കപ്പലുകൾ ആണ്. അവയ്ക്ക് നേരിട്ട് പോർട്ടിലേക്ക് വരാൻ ആവില്ല. വരികയാണെങ്കിൽ പുറംകടലിൽ വന്ന് അവിടെ നിന്ന് ഇങ്ങോട്ടേക്ക് എത്തിക്കേണ്ടി വരും. രക്ഷാപ്രവര്‍ത്തനത്തിന് കാലാവസ്ഥ മോശമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അവരെ എത്തിക്കാൻ അടുത്ത് അഴീക്കൽ ആണ്. ബേപ്പൂരിലേക്ക് ആണെങ്കിൽ വലിയ കപ്പലിൽ നിന്ന് ചെറുതിലേക്ക് മാറ്റാൻ സമയം എടുക്കും. അതുകൊണ്ട് സമയ ലാഭം മംഗലാപുരം ആയിരിക്കും. മംഗലാപുരത്തേക്ക് ആണ് നേരിട്ടു കൊണ്ടുപോകാൻ എളുപ്പം. കപ്പലിൽ ഉള്ളവർ വിദേശ പൗരന്മാർ ആയിരിക്കും. ചികിത്സാ ആണ് പ്രഥമ പരിഗണന എങ്കിൽ എമിഗ്രേഷൻ നടപടികൾ പിന്നീട് ക്രമീകരിക്കും. 11 മണിയോടെ ആണ് ബേപ്പൂർ പോർട്ടിലേക്ക് വിവരം ലഭിക്കുന്നതെന്നും പേപ്പൂര്‍ തുറമുഖം ഓഫീസര്‍ വ്യക്തമാക്കി.
കപ്പല്‍ അപകടത്തിൽ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് കോഴിക്കോട് കലക്ടർ
ബേപ്പൂര്‍ കപ്പലപകടത്തെ തുടര്‍ന്ന് എലത്തൂര്‍, ബേപ്പൂര്‍, വടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകളിലേക്കും കോഴിക്കോട് സിറ്റി, റൂറല്‍ പൊലീസ് സ്റ്റേഷനുകളിലേക്കും പോര്‍ട്ട് ഓഫീസര്‍ ഫിഷറീസ്, കോഴിക്കോട്, കൊയിലാണ്ടി, വടകര ടിഇഒസികളിലേക്കും അറിയിപ്പ് കൊടുത്തതായി ജില്ലാ കലക്ടര്‍. ആരോഗ്യവകുപ്പിലേക്ക് വൈദ്യസഹായത്തിനായി അറിയിപ്പ് കൊടുത്തിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam