
കൊല്ലം: കുണ്ടറ സിപിഐയിൽ വന്‍ പൊട്ടിത്തെറി. വിഭാഗീയ പ്രശ്നങ്ങളെ തുടര്‍ന്ന് സിപിഐയിൽ നിന്ന് രാജിവെച്ച നേതാക്കൾ ഉള്‍പ്പെടെ 325 പേര്‍ ഉടൻ സിപിഎമ്മിൽ ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ തീരുമാനിച്ചു. സിപിഐ സംസ്ഥാന നേതൃത്വത്തെ പോലും ധിക്കരിക്കുന്ന ജില്ലാ സെക്രട്ടറി പി എസ് സുപാലിന്‍റെ നിലപാടിൽ പ്രതിഷേധിച്ച് കൊണ്ടാണ് വിമതരുടെ നീക്കം.
കഴിഞ്ഞ ഏപ്രിലില്‍ നടന്ന സിപിഐ മണ്ഡലം സമ്മേളനത്തോടെയാണ് സിപിഐയിലെ വിഭാഗീയത രൂക്ഷമാകുന്നത്. പുതിയ മണ്ഡലം സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം തുടങ്ങിയത്. നിലവിലെ സെക്രട്ടറി ടി സുരേഷ് കുമാറിന് പകരം എട്ട് തവണ സെക്രട്ടറിയായ ആര് സേതുനാഥിന്‍റെ പേര് ജില്ലാ നേതൃത്വം നിര്‍ദ്ദേശിച്ചു. പുതിയ 25 അംഗ കമ്മിറ്റിയിലെ 14 പേരും ഇതിനെ എതിര്‍ത്തു. പത്ത് പേര് പിന്തുണച്ചു. എന്നാല്‍ ഭൂരിപക്ഷ തീരുമാനം മാനിക്കാതെ സേതുനാഥിനെ തൊട്ടടുത്ത ദിവസം ചേര്‍ന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. മാത്രമല്ല, അച്ചടക്ക ലംഘനം ആരോപിച്ച് സുരേഷ് കുമാര്‍ അടക്കം രണ്ട് ജില്ലാ കൗണ്‍സില്‍ അംഗങ്ങളേയും ഒരു മണ്ഡലം കമ്മിറ്റി അംഗത്തേയും പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍റ് ചെയ്തു. പിന്നീട് കണ്‍ട്രോള്‍ കമ്മീഷന്‍, സസ്പെന്‍ഷന് നടപടി റദ്ദാക്കുകയും സേതുനാഥിനെ സെക്രട്ടറി സ്ഥാനത് നിന്ന് മാറ്റാനും നിര്‍ദ്ദേശിച്ചു. സംസ്ഥാന നേതൃത്വം ഇതംഗീകരിച്ചിട്ടും ജില്ല സെക്രട്ടറി പി എസ് സുപാല്‍ ഇത് നടപ്പാക്കാത്തതില്‍ പ്രതിശേധിച്ചാണ് മണ്ഡലത്തിലെ നേതാക്കള്‍ ഉള്‍പ്പടെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് സിപിഎമ്മില്‍ ചേരുന്നത്.
11 മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, മൂന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍, 20 ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍,12 ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ സിപിഎമ്മിലേക്ക് കൂറുമാറുന്നവരില്‍ ഉള്‍പ്പെടും. അവര്‍ ഇപ്പോള്‍ ആര് തവണ രാജി വെച്ചതാണ്. ഇനി ഇതിന് പിന്നാലെ പോകാനില്ലെന്നുമാണ് വിഷയത്തില്‍ സിപി ഐ ജില്ലാ സെക്രട്ടറി പി എസ് സുപാലിന്‍റെ പ്രതികരണം. പാര്‍ട്ടി സമ്മേളനം കഴിഞ്ഞപ്പോള്‍ തന്നെ അവരെ പുറത്താക്കിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സിപിഎം നേതൃത്വവുമായി ഇതിനകം നിരവധികള്‍ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞെന്നാണ് പുറത്ത് പോകുന്നവര്‍ പറയുന്നത്.