
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് (Heavy rain) സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കാം.
മഴ മുന്നറിയിപ്പ് മാറി വരുന്ന സാഹചര്യത്തിൽ എല്ലായിടത്തും മുൻകരുതലെന്ന് റവന്യു മന്ത്രി കെ രാജൻ (K Rajan) പറഞ്ഞു. ആളുകളെ രക്ഷിക്കുക എന്നതിനാണ് രക്ഷാദൗത്യത്തിൽ ഇപ്പോൾ പ്രാധാന്യം നൽകുന്നത്. ദുരന്ത ഭൂമിയിലേക്ക് ഒരു കാരണവശാലും ആരും അനാവശ്യമായി യാത്ര ചെയ്യരുത്. പ്രതിപക്ഷ നേതാവിൻ്റെ വിമർശനം സംബന്ധിച്ച് ഇപ്പോൾ തർക്കത്തിനില്ല. മറുപടി പറയേണ്ട സമയത്ത് പറയും. എല്ലാവരും സഹകരിക്കണം. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് നൽകുന്ന നിർദേശങ്ങൾ അപ്പോൾ തന്നെ ജനങ്ങളെ അറിയിക്കുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങൾ വൈകിയിട്ടില്ല. രാഷ്ട്രീയ ചർച്ചകളിലേക്ക് ഇപ്പോൾ കടക്കുന്നില്ല. എല്ലാം പറയേണ്ട സമയത്ത് പറയുമെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിങ്ങനെ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് (Orange alert). മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത് (yellow alert). മലയോര മേഖലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. രാത്രിയോടെ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യത കൂടുതലായതിനാൽ അതീവ ജാഗ്രത വേണം ചൊവ്വാഴ്ച തുലാവർഷം എത്തുന്നതിന് മുന്നോടിയായി കിഴക്കൻ കാറ്റ് സജീവമായതും തെക്കൻ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പട്ടതുമാണ് മഴയ്ക്ക് കാരണം. തിങ്കളാഴ്ച വരെ മഴ തുടർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. അതേസമയം ഒക്ടോബർ 1 മുതൽ ഡിസംബർ 31വരെയുള്ള തുലാവർഷ സീസണിൽ കിട്ടേണ്ട 98.5% മഴയും ഇതിനകം തന്നെ സംസ്ഥാനത്തിന് കിട്ടിയിട്ടുണ്ട്. ഇന്നലെ രാത്രി പലയിടത്തും കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായെങ്കിലും പുലർച്ചയോടെ മഴ ശമിച്ചിരുന്നു. മുൻകരുതലിന്റെ ഭാഗമായി നാലായിരത്തോളം പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്.
Read Also: ക്വാറികൾക്ക് ഭൂമി തേടി വീണ്ടും സർക്കാർ, റവന്യൂ പുറമ്പോക്കുകളിൽ സ്ഥലം കണ്ടെത്താൻ നിർദ്ദേശം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam