ക്വാറികൾക്ക് ഭൂമി തേടി വീണ്ടും സർക്കാർ, റവന്യൂ പുറമ്പോക്കുകളിൽ സ്ഥലം കണ്ടെത്താൻ നിർദ്ദേശം

By Web TeamFirst Published Oct 21, 2021, 3:44 PM IST
Highlights

ഓരോ താലൂക്കിലും ആർഡിഒമാരുടെ നേതൃത്വത്തിൽ ക്വാറികൾക്ക് അനുയോജ്യമായ ഭൂമി കണ്ടെത്താനും, ഡിസംബറിനുള്ളിൽ അനുമതി നൽകാനുമാണ് നിർദേശം. 

തിരുവനന്തപുരം: ക്വാറികളുടെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് ചർച്ചകൾ സജീവമാകുന്നതിനിടെ റവന്യൂ പുറമ്പോക്ക് ഭൂമികളിൽ പുതിയ ക്വാറികൾക്ക് അനുമതി നൽകാനുള്ള നീക്കവുമായി സർക്കാർ. ഓരോ താലൂക്കിലും ആർഡിഒമാരുടെ നേതൃത്വത്തിൽ ക്വാറികൾക്ക് അനുയോജ്യമായ ഭൂമി കണ്ടെത്താനും, ഡിസംബറിനുള്ളിൽ അനുമതി നൽകാനുമാണ് നിർദേശം. 

അടിക്കടിയുണ്ടാകുന്ന ഉരുൾപൊട്ടലുകൾക്ക് ഒരു കാരണം ക്വാറികൾക്ക് നൽകുന്ന അനിയന്ത്രിതമായ അനുമതിയാണെന്ന മുന്നറിയിപ്പുകൾ ചർച്ചയാകുമ്പോഴാണ് വീണ്ടും ക്വാറി അനുമതിക്കുള്ള നീക്കം പുറത്താകുന്നത്. ഓരോ താലൂക്കിലും റവന്യൂ പുറമ്പോക്കുകളിൽ ക്വാറികൾക്കായി സ്ഥലം കണ്ടെത്താനുള്ള നടപടികളിലേക്കാണ് സർക്കാർ നീങ്ങുന്നത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ദുരന്തങ്ങളുണ്ടായ പ്രദേശങ്ങളിലും മറ്റും ക്വാറികൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നതെന്നിരിക്കെയാണ് പുതിയ നീക്കം. 

പുതിയ സർക്കാർ സർക്കുലർ പ്രകാരം ആർഡിഒമാരുടെ നേതൃത്വത്തിൽ പുതിയ ക്വാറികൾക്കായി അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താനാണ് ലാൻഡ് റവന്യു കമ്മീഷണറുടെ ജുലൈ രണ്ടിലെ നിർദേശം. ഹെക്ടറിന് പത്ത് ലക്ഷം കുറഞ്ഞ പാട്ടത്തുക നിശ്ചയിച്ച് ലേലം നടത്തി ഡിസംബറിനുള്ളിൽ അനുമതി നൽകണം. ഈ മാസം മുപ്പതിനകം ക്വാറികൾ ഏറ്റെടുത്തവരുമായി കരാറൊപ്പിടണം. നിലവിലുള്ള ക്വാറികളിൽ നിന്ന് സീനിയറേജ് അടക്കം സർക്കാരിലേക്ക് ലഭിക്കാനുള്ള കുടിശികകൾ ഉടനെ പിരിച്ചെടുക്കാനും നിർദേശമുണ്ട്. 

സ്ഥലം കണ്ടെത്തുമ്പോൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള റെഡ് സോണുകൾ, പരിസ്ഥിലോല പ്രദേശങ്ങൾ, വനം എന്നിവ ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. പക്ഷെ അതിതീവ്ര മഴ ആവർത്തിക്കെ, ഉയരംകൂടിയ മേഖലകളിൽ ക്വാറികൾ ജനവാസ മേഖലകൾക്ക് കൂടുതൽ ഭീഷണി ഉയർത്തുമെന്ന ആശങ്കയാണുള്ളത്. 2018 ൽ മഹാപ്രളയം ഉണ്ടായതിന് ശേഷവും ക്വാറികൾക്കെതിരെ വൻ വിമർശനം ഉയർന്നെങ്കിലും തൊട്ടടുത്ത വർഷം ജനുവരിക്ക് ശേഷം 223 ക്വാറികൾക്ക് ആണ് സർക്കാർ അനുമതി നൽകിയത്. പരിസ്ഥിതി ലോല പ്രദേശങ്ങളെ ഒഴിവാക്കുമെന്ന് ഉത്തരവുകളിൽ പറയുമ്പോഴും ഇത് ലംഘിക്കപ്പെടാറുമുണ്ട്. 

എല്ലാം പരിശോധിച്ചാണ് അനുമതി എന്നാണ് എപ്പോഴും സർക്കാർ നൽകുന്ന വിശദീകരണം. ഉരുൾപൊട്ടൽ ഉണ്ടായാൽ ആ ജില്ലകളിലെ ക്വാറികളുടെ പ്രവർത്തനം കണ്ണിൽപ്പൊടിയിടാൻ ചുരുങ്ങിയ സമയത്തേക്ക് നിർത്തിവെക്കുക മാത്രമാണ് ചെയ്യാറ്. അതേസമയം, കോടതി നിർദേശ പ്രകാരം സർക്കാർ ഭൂമിയിലെ ക്വാറികളുടെ അനുമതിക്ക് കൃത്യമായ രൂപരേഖ ഉണ്ടാക്കുകയാണ് ചെയ്തതെന്നാണ് വകുപ്പ് വിശദീകരിക്കുന്നത്.

 

click me!