'ഷഹ്‍ലാ... നിന്‍റെ വല്യുമ്മയുടെ കുഞ്ഞും വല്ല്യുപ്പയും മരിച്ചത് ചികിത്സ കിട്ടാതെയാണ്, പരിതാപമല്ല, നടപടിയാണ് വേണ്ടത്'; ചെറിയമ്മയുടെ കുറിപ്പ്

By Web TeamFirst Published Nov 25, 2019, 5:48 PM IST
Highlights

അവളെ മറക്കുംമുമ്പ് വയനാടിന്‍റെ എക്കാലത്തെയും ആവശ്യമായ മെഡിക്കല്‍ കോളേജിനെ കുറിച്ച് ഫസ്ന സംസാരിച്ചു തുടങ്ങുകയാണ്

ഷഹ്‍ല, ബത്തേരിയിലെ ഗവ. സര്‍വജന സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി, ക്ലാസ് റൂമില്‍ പാമ്പുകടിയേറ്റു മരിച്ചു, ചര്‍ച്ചകള്‍ പതുക്കെ പതുങ്ങുകയാണ് പുതിയവയിലേക്ക് വാര്‍ത്താ ലോകം ചുവടുവയ്ക്കുമ്പോള്‍ മറക്കുകയാണ് ഷഹ്‍ലയെയും അവളെ അകാല മരണത്തിന് വിട്ടുകൊടുത്ത കാരണങ്ങളെയും. ചിലരെങ്കിലും ഓര്‍മപ്പെടുത്തണം എന്ന് ഓര്‍മിപ്പിക്കുകയാണ് പെണ്‍കുട്ടിയുടെ  ഇളയമ്മയായ ഫസ്ന ഫാത്തിമ. 

അവളെ മറക്കുംമുമ്പ് വയനാടിന്‍റെ എക്കാലത്തെയും ആവശ്യമായ മെഡിക്കല്‍ കോളേജിനെ കുറിച്ച് ഫസ്ന സംസാരിച്ചു തുടങ്ങുകയാണ്. നിന്‍റെ ജന്മനിയോഗം പൂര്‍ത്തിയാവാന്‍ ഇനിയും കടമ്പകളുണ്ടെന്ന് ഫസ്ന കുറിക്കുന്നു. അവളെ കുറിച്ച് പരിതപിക്കുന്നതും പരസ്പരമുള്ള കുറ്റപ്പെടുത്തല്‍ നടത്തുന്നതും നിര്‍ത്തി, മെഡിക്കല്‍ കോളേജ് എന്ന ആവശ്യത്തിലേക്ക് ശ്രദ്ധയെത്തിക്കൂ എന്നാണ് ഫസ്ന ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. 

ഇനി പത്തു വർഷം കഴിഞ്ഞാലും ഇവിടെ ഇതേ അവസ്ഥ തന്നെയായിരിക്കും. അതില്ലാതിരിക്കണമെങ്കിൽ ഇന്ന് ഞാനുൾപ്പെടെയുള്ളവർ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. ഇനി നിന്റെ ഗതി ആർക്കും വന്നു കൂടായെന്നും ഫസ്ന കുറിക്കുന്നു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

എല്ലാവരും പതുക്കെ നിന്നെ മറക്കുകയാണ്.
ഷഹ് ല.... കുഞ്ഞാവേ നിന്റെ ജന്മനിയോഗം പൂർത്തിയാവണമെങ്കിൽ ഇനിയും ഒരുപാട് കടമ്പകൾ കടക്കാനുണ്ട്. ഞാൻ നിരാശയിലാണ് മോളെ... നീയും വെറുമൊരു വാർത്തയാവുകയാണ്. നിന്നെ നഷ്ടപ്പെട്ടപ്പോൾ സമചിത്തതയോടെ നിന്നത് നിന്നിലൂടെ വയനാടിനൊരു മെഡിക്കൽ കോളജ് ലഭിക്കുമെന്ന് ഞങ്ങൾ കരുതിയത് കൊണ്ടാണ്.. പക്ഷെ അതുണ്ടാവണമെങ്കിൽ സർക്കാർ കണ്ണു തുറക്കണം. ഞങ്ങൾ നിനക്ക് നീതി വേണമെന്നല്ല പറയുന്നത്. അധ്യാപകനെ ക്രൂശിക്കണമെന്നും ഞങ്ങൾ പറയുന്നില്ല. അതു കൊണ്ട് നഷ്ടപ്പെട്ട നിന്നെ ഞങ്ങൾക്ക് തിരിച്ചുകിട്ടില്ല...

ഞങ്ങൾക്ക് പറയാനുള്ളത് നിന്നിലൂടെ ഈ നാടിന് ഒരു ആതുരാലയം വേണമെന്നാണ്. അത് മാത്രമാണ് ഞങ്ങളുടെ ആവശ്യം. നീ വേർപ്പെട്ട ദു:ഖത്തിൽ പങ്കുചേരാൻ ദിനവും നിരവധി പേരാണ് വരുന്നത്. സമാശ്വാസ വാക്കുകളല്ല ഞങ്ങൾക്ക് വേണ്ടത്. ഇനിയൊരു ജീവനും നിന്നെ പോലെ പൊലിഞ്ഞു പോവരുത്. അതിന് സത്വര നടപടികളാണ് വേണ്ടത്.

നിന്റെ വല്യുമ്മയുടെ പെൺകുഞ്ഞ് 1974ൽ മരിച്ചതും മതിയായ ചികിത്സ കിട്ടാതെയാണ്. നിന്റെ വല്യുപ്പ വീരാൻകുട്ടി 2009 ൽ മരിച്ചതും ചികിത്സക്കായി കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെയാണ്. ഇപ്പോൾ 2019ൽ നിന്റെ ജീവന് ആപത്തുണ്ടായപ്പോഴും വയനാട്ടിലെ ചികിത്സാ സംവിധാനം 1974-ലെ അതേ അവസ്ഥയിലാണ്. 

സാങ്കേതികത്വം ഇത്ര കണ്ട് പുരോഗമിച്ചിട്ടും വയനാടിനു മാത്രം ഈ ഗതിയെന്താണ്? മൂന്നര മണിക്കൂർ യാത്ര ചെയ്ത് കോഴിക്കോടിനെ ആശ്രയിക്കേണ്ടി വരുന്നത് ഈ അധികാരികളാരും കാണുന്നില്ലല്ലോ? എല്ലാത്തിലും രാഷ്ട്രീയം കലർത്തി സംഭവത്തിന്റെ ഗൗരവം ഇല്ലാതാക്കുകയാണ്. നിന്നിലൂടെ നിന്റെ കൂട്ടുകാരികൾക്ക് വീട് ലഭിക്കാൻ പോകുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷമുണ്ട്.

നിദ മോളുടെ ആർജവത്തെ ഞാൻ ബഹുമാനിക്കുന്നു. പക്ഷേ വെറുമൊരു താരോദയത്തെ ഹൈലേറ്റ് ചെയ്യപെടുക മാത്രമാണോ എന്ന് ആശങ്കയുമുണ്ട്. അടിസ്ഥാനപരമായ വയനാടിന്റെ ആവശ്യം ഇനിയും എവിടെയും ചർച്ച ചെയ്യപ്പെട്ടിട്ടില്ല. തങ്ങളുടെ ഭാഗം രക്ഷിക്കാൻ അധ്യാപകരും ഡോക്ടർമാരും പല വാദങ്ങളുമായി വന്നിട്ടുണ്ട്. നിന്റെ വാപ്പ അദ്ദേഹം വന്നിട്ട് നിന്നെ ആശുപത്രിയിൽ കൊണ്ടു പോയാൽ മതിയെന്ന് പറഞ്ഞുവെന്ന്. 

ഏതെങ്കിലുമൊരു വാപ്പ അങ്ങനെ പറയുമോ? ഒരു മാഷ് ചെയ്ത തെറ്റു മാത്രമാണ് നിന്നെ ഞങ്ങൾക്ക് നഷ്ടമാകാൻ കാരണമായത്. അതിന് എല്ലാ അധ്യാപകരും തെറ്റുകാരാണെന്ന തരത്തിൽ പറയേണ്ടതില്ല. സ്വന്തം കുഞ്ഞിനെ പോലെ സ്നേഹിക്കുന്ന ആയിരം അധ്യാപകരെ എനിക്കറിയാം. പക്ഷേ മരണത്തിന് ഉത്തരവാദിയായ അധ്യാപകനെ ന്യായീകരിക്കുന്ന ചില അധ്യാപകരെയും കണ്ടു. ആ മാഷിനെ വെള്ളപൂശാൻ ശ്രമിക്കുന്നവരെയും. 

അനാസ്ഥ കാണിച്ച ഡോക്ടറെയും വെള്ളപൂശാൻ ശ്രമം നടക്കുന്നുണ്ടെന്ന് അറിഞ്ഞു. അതിയായി ദു:ഖമുണ്ട് മോളെ... വിഷയം ഗതി മാറുകയാണ്. പരസ്പരം പഴിചാരുകയാണ്. ഇനി പത്തു വർഷം കഴിഞ്ഞാലും ഇതേ അവസ്ഥ തന്നെയായിരിക്കും. അതില്ലാതിരിക്കണമെങ്കിൽ ഇന്ന് ഞാനുൾപ്പെടെയുള്ളവർ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. ഇനി നിന്റെ ഗതി ആർക്കും വന്നുകൂടാ....

click me!