'റേപ്പ് ചെയ്യാൻ ശ്രമിച്ചു, വലിച്ചിഴച്ചു'; ആക്രമിക്കപ്പെട്ടതിന്‍റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

Published : Jun 08, 2022, 01:34 PM ISTUpdated : Jun 08, 2022, 01:35 PM IST
'റേപ്പ് ചെയ്യാൻ ശ്രമിച്ചു, വലിച്ചിഴച്ചു'; ആക്രമിക്കപ്പെട്ടതിന്‍റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

Synopsis

'എന്റെ ഉടലിനെ, എന്റെ ആത്മാഭിമാനത്തെ ആക്രമിച്ച അവനെ എന്റെ  വ്യക്തിപരമായ പേരിലും ലോകത്തിലെ മൊത്തം സ്ത്രീകൾക്ക് വേണ്ടിയും ഇതുവരെയും റേപ്പ് ചെയ്യപ്പെട്ട മൊത്തം സ്ത്രീകൾക്ക് വേണ്ടിയും വെറുതെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.' 

കോഴിക്കോട്: റേപ്പ് ചെയ്യാൻ ശ്രമിച്ചയാളിൽ നിന്ന് രക്ഷപ്പെട്ട സാഹചര്യത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി. ചിത്രകാരിയായ ആലിസ് മഹാമുദ്രയാണ് തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പിട്ടിരിക്കുന്നത്. ഇന്നലെ രാത്രി 8.30 യോടെ കോഴിക്കോട് കുന്നമം​ഗലത്ത് ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു ഇവർ. സ്ട്രീറ്റ് ലൈറ്റ്സ് ഇല്ലാത്ത സ്ഥലത്ത് വെച്ചാണ് ഇവർ ആക്രമിക്കപ്പെട്ടത്. 

''കുന്നമം​ഗലം കഴിഞ്ഞിട്ട് ഒരു പെട്രോൾ പമ്പുണ്ട്. അവിടെ നിന്നാണ് എന്നെ ഫോളോ ചെയ്തു വന്നത്. ബസിറങ്ങി നടന്നു വരികയായിരുന്നു ഞാൻ. പെട്രോള്‍ പന്പിന് അടുത്തുനിന്നാണ് അവന്‍ എന്‍റെ പിന്നാലെ വന്നത്. അവൻ നോക്കിയപ്പോൾ ഒരു സ്ത്രീ നടന്നു പോകുന്നു. എട്ടര മണി സമയമാണല്ലോ. ഞാനല്ല, ഏത് സ്ത്രീയായിരുന്നുവെങ്കിലും അവൻ പുറകേ പോകും. ജം​ഗ്ഷനിൽ ആളുകളുണ്ട്. സ്ട്രീറ്റ് ലൈറ്റുകളൊന്നും ഇല്ലാത്ത ഭാ​ഗത്ത് എത്തിയപ്പോൾ അവൻ എന്നെ കയറിപ്പിടിച്ചു, വലിച്ചിഴച്ചു. റേപ്പ് ചെയ്യുക എന്ന ഉദ്ദേശത്തോടു കൂടിയാണ് അവനങ്ങനെ ചെയ്തത്. ഏത് വിധേനയും ആക്രമിക്കുക എന്നുണ്ടല്ലോ? അതാണ് സംഭവിച്ചത്. ആ സാഹചര്യത്തിൽ ഞാൻ പതറാതെ നിന്നത് കൊണ്ടാണ് എനിക്കവനെ ചവിട്ടി താഴെയിടാൻ സാധിച്ചത്. ഞാൻ അലറിയത് കൊണ്ടാണ് അവനോടിയത്. ഞാനവന്റെ പുറകേ ഓടി. എന്റെ അലർച്ച കേട്ട് ആൾക്കാർ കൂടി, അവനെ പിടികൂടി. രണ്ട് പിള്ളേര് ബൈക്കിൽ പോയാണ് അവനെ പിടിച്ചു കൊണ്ടുവന്നത്.-  നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് ആലീസ് ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട്കോമിനോട് വിശദീകരിച്ചു. 

ഒരിടത്തും പതുങ്ങിയിരിക്കാൻ ഇവനെ അനുവദിക്കില്ലെന്നും ആലീസ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. ''എന്റെ ഉടലിനെ, എന്റെ ആത്മാഭിമാനത്തെ ആക്രമിച്ച അവനെ എന്റെ  വ്യക്തിപരമായ പേരിലും ലോകത്തിലെ മൊത്തം സ്ത്രീകൾക്ക് വേണ്ടിയും ഇതുവരെയും റേപ്പ് ചെയ്യപ്പെട്ട മൊത്തം സ്ത്രീകൾക്ക് വേണ്ടിയും വെറുതെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അവന്റെ പേരും അഡ്രസ്സും ഞാൻ ഇന്ന് എടുക്കും. ലോകത്തിന്റെ മുന്നിൽ ഇവൻ റേപ്പിസ്റ്റ് എന്ന് ഞാൻ മുദ്രയടിക്കും. ഇനി ഒരിക്കലും എവിടെയും പതുങ്ങിയിരിക്കാൻ ഞാൻ അനുവദിക്കില്ല.'' നിയമപരമായി ഏതറ്റം വരെ പോകുമെന്നും ആലീസ് കൂട്ടിച്ചേർത്തു  

''അഡ്വക്കേറ്റിനോട് സംസാരിച്ചതിന് ശേഷം, എഫ്ഐആർ  രജിസ്റ്റർ ചെയ്യാനാണ് തീരുമാനം. നിയമപരമായി ഏതൊക്കെ രീതിയിൽ പോകാൻ സാധിക്കുമോ അതെല്ലാം ചെയ്യാൻ തന്നെയാണ് തീരുമാനം. അവന്റെ അമ്മ എന്ത് വേണമെങ്കിലും ചെയ്ത് തരാം എന്ന് പറഞ്ഞ് എന്റെ കാലുപിടിച്ചു. അവരെനിക്ക് എന്ത് ചെയ്ത് തരാനാണ്? ഒരു സ്ത്രീയുടെ ശരീരത്തിൻമേൽ, അഭിമാനത്തിൻമേൽ അറ്റാക്ക് ചെയ്തതിന് എന്ത് പരിഹാരമാണ് ഈ ഭൂമിയിലുള്ളത്? ഒരു പരിഹാരവുമില്ല. പരിഹാരമില്ലാത്ത വിഷയമാണത്. നിങ്ങളുടെ മകനെ കൊന്നിട്ട് വന്നോളൂ, അപ്പോ നോക്കാം എന്നാണ് ‍ഞാൻ അവര്‍ക്ക് മറുപടി കൊടുത്തത്.'' 

തനിക്ക് നേരിട്ട അതിക്രമത്തിനെതിരെ തലയുയർത്തിപ്പിടിച്ച് നിന്ന് പോരാടുമെന്നും ആലീസ് വ്യക്തമാക്കി.  ''അവനെ ഈ സമൂഹത്തിൽ ഇറക്കിവിട്ടാൽ, എന്റെ പുറകെ വന്നപ്പോൾ ഇങ്ങനെയായിരിക്കും സംഭവിച്ചത്. വേറെയൊരു സ്ത്രീയുടെ പുറകെ ആണെങ്കിൽ ഇങ്ങനെയാകണമെന്നില്ല. കുറച്ചുകൂടി ഇരുട്ടിയിരുന്നെങ്കിൽ, ഓടി വരാൻ ആളില്ലാത്ത ഒരിടമായിരുന്നെങ്കിൽ, നമ്മൾ എങ്ങനെയൊക്കെ പ്രതികരിച്ചിട്ടും കാര്യമില്ല. തലക്കൊരു കല്ല് വെച്ചിടിച്ചാൽ മതി, ഇന്നത്തെ ദിവസം ഒരുപക്ഷേ ഞാൻ കാണില്ലായിരുന്നു. ഒരു വിധത്തിലും പൊറുക്കാൻ പറ്റാത്ത രീതിയിൽ ആക്രമിച്ച ആളാണ് അവൻ. എനിക്കെതിരെ വന്ന ഒരു സംഭവം. അതിനെതിരെ തലയുയർത്തിപ്പിടിച്ച്, മരണം വരെ ഞാൻ ഫൈറ്റ് ചെയ്യും.'' 

ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം

ഇവൻ റേപ്പിസ്റ്റ്

ഇന്നലെ രാത്രി 8.30 ന് കോഴിക്കോട് കുന്നമംഗലം ബസ്സ് ഇറങ്ങി എന്റെ വീട്ടിലേയ്ക്ക് നടന്നു വരുന്ന വഴിയിൽ ഞാൻ അറിയാതെ ഇവൻ എന്നെ ഫോളോ ചെയ്തിരുന്നു. ജംഗ്ഷൻ വിട്ട് ഇടവഴിയിലേയ്ക്ക് തിരിഞ്ഞപ്പോ സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്ത ഇടത്തേയ്ക്ക് എത്തിയതും ഇവൻ എന്നെ ആക്രമിച്ചു റേപ്പ് ചെയ്യാൻ ശ്രമിച്ചു. റോഡിലിട്ടു വലിച്ചിഴച്ചു. അവനെ ഞാൻ ചവിട്ടിത്തെറിപ്പിച്ചലറി. എന്റെ അലർച്ചയിൽ ആളുകൾ ഓടി വരാൻ സാധ്യതയുള്ളതിനാൽ അവൻ ഓടി. ഞാൻ അവന്റെ പുറകെ അലറിക്കൊണ്ടോടി. മെയിൻ റോഡിൽ അവന്റെ പുറകെ ഓടി. അലർച്ചകെട്ടു ആളുകൾ ഓടിക്കൂടി. രണ്ടു കൊച്ചു പയ്യന്മാർ ബൈക്ക് എടുത്ത് അവന്റെ പുറകെ പാഞ്ഞു. അവനെ പിടിച്ചുകൊണ്ടു വന്നു. അവനെ നല്ലവണ്ണം കൈകാര്യം ചെയ്തു കുന്നമംഗലം പൊലീസിന് കൈമാറി. 

ഇനിയുള്ളതാണ് നമ്മുടെ നിയമപരമായ ലൂപ്പ് ഹോൾ.  ഇതുവരെയും നടന്ന റേപ്പുകളുടെ വിധി ഇനി ബാക്കി നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ.  പക്ഷേ ഏതറ്റം വരെയും ഞാൻ പോകും. ഇവൻ ഈ സമൂഹത്തിൽ ഇനിയും പതിയിരിക്കാൻ പാടില്ല. ഇന്നലെ ഒരുപക്ഷേ എന്റെ അപകട സാഹചര്യങ്ങളിൽ വരുന്ന അസാമാന്യ പ്രതിരോധ ശക്തിയും നേരം അതിനെക്കാളും ഇരുട്ടിയിട്ടില്ല എന്നുള്ളതും ഭാഗ്യവും അനൂകൂല ഘടകമായി വന്നതിനാലാണ് ഞാൻ റേപ്പ് ചെയ്യപ്പെടാതിരുന്നതും കൊല്ലപ്പെടാതിരുന്നതും. ഇതേ സാഹചര്യത്തിൽ വിറച്ചു പോകുന്ന ഒരു സ്ത്രീയോ ഒരു കുട്ടിയോ ആയിരുന്നെങ്കിൽ സ്ഥിതി ഇതാകുമായിരുന്നില്ല.

ആയതിനാൽ എന്റെ ഉടലിനെ, എന്റെ ആത്മാഭിമാനത്തെ ആക്രമിച്ച അവനെ എന്റെ  വ്യക്തിപരമായ പേരിലും ലോകത്തിലെ മൊത്തം സ്ത്രീകൾക്ക് വേണ്ടിയും ഇതുവരെയും റേപ്പ് ചെയ്യപ്പെട്ട മൊത്തം സ്ത്രീകൾക്ക് വേണ്ടിയും വെറുതെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.  അവനു വേണ്ടി കരഞ്ഞു കാലുപിടിച്ച അവന്റെ അമ്മയോട് ഞാൻ പറഞ്ഞത്: നിങ്ങൾ അവനെ കൊന്നിട്ട് വരൂ. അപ്പോൾ മാത്രം ഞാൻ നിങ്ങളുടെ വാക്കുകൾക്ക് ചെവി തരാം. അല്ലെങ്കിൽ ഞാൻ അവനെ കൊന്നുകൊള്ളാം. അവന്റെ പേരും അഡ്രസ്സും ഞാൻ ഇന്ന് എടുക്കും. ലോകത്തിന്റെ മുന്നിൽ ഇവൻ റേപ്പിസ്റ്റ് എന്ന് ഞാൻ മുദ്രയടിക്കും. ഇനി ഒരിക്കലും എവിടെയും പതുങ്ങിയിരിക്കാൻ ഞാൻ അനുവദിക്കില്ല.
 

PREV
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'
തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ