സഖാവ് സൈമൺ ബ്രിട്ടോക്ക് കുത്തേറ്റിട്ട് 37 വർഷം, ഇപ്പോഴും ബ്രിട്ടോ ഓരോന്നും ഓർമ്മിപ്പിക്കുന്നു: സീന ഭാസ്കര്‍

Web Desk   | Asianet News
Published : Oct 14, 2020, 03:56 PM IST
സഖാവ് സൈമൺ ബ്രിട്ടോക്ക് കുത്തേറ്റിട്ട് 37 വർഷം, ഇപ്പോഴും ബ്രിട്ടോ ഓരോന്നും ഓർമ്മിപ്പിക്കുന്നു: സീന ഭാസ്കര്‍

Synopsis

സൈമൺ ബ്രിട്ടോയ്ക്ക് കുത്തേറ്റിട്ട് 37 വർഷമായി എന്ന് പറഞ്ഞു കൊണ്ടാണ് സീന ഭാസ്കർ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. 

തിരുവനന്തപുരം: സഖാവ് സൈമൺ ബ്രിട്ടോയെക്കുറിച്ചുള്ള ഓർമ്മൾ ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവച്ചിരിക്കുകയാണ് ഭാര്യ സീനാ ഭാസ്കർ. ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ കുട്ടികളുടെ മികച്ച ചിത്രമായി തെരഞ്ഞെടുത്ത നാനിയിൽ സൈമൺ ബ്രിട്ടോ അഭിനയിച്ചിട്ടുണ്ടെന്ന് സീന പറയുന്നു. സൈമൺ ബ്രിട്ടോയ്ക്ക് കുത്തേറ്റിട്ട് 37 വർഷമായി എന്ന് പറഞ്ഞു കൊണ്ടാണ് സീന ഭാസ്കർ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. ഇന്നത്തെ എംഎൽഎ പിടി തോമസിനെക്കുറിച്ചും സീന ഭാസ്കർ ഫേസ്ബുക്ക് കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. 

1983 ഒക്ടോബർ 14-ാം തീയതി നട്ടെല്ലിനും കരളിനും ഹൃദയത്തിനും ശ്വാസകോശത്തിനും മാരകമായി കുത്തേറ്റ സൈമൺ ബ്രിട്ടോ പതിനഞ്ച് ശതമാനം ചലനശേഷിയോടെയാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്. ജീവിതത്തിൽ നേരിടേണ്ടി വന്ന ചില സംഭവങ്ങളെക്കുറിച്ചും സീന ഭാസ്കർ ഈ കുറിപ്പിൽ ഓർത്തെടുക്കുന്നു. 

''ഒരിക്കൽ മുളന്തുരുത്തി വായനശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയ നിരോധന സെമിനാറിൽ പങ്കെടുക്കാൻ ബ്രിട്ടോയും PT തോമസും ഒരേ വേദിയിൽ വന്നു. അന്ന് PT തോമസ് പറഞ്ഞു " ഞങ്ങളുടെ കലാലയ അന്തരീക്ഷം പരസ്പരം സംഗീതം പോലെ സ്നേഹിച്ചിരുന്ന കാലഘട്ടമായിരുന്നു ."അന്ന് സദസിലുണ്ടായിരുന്ന ഞാൻ എണീറ്റ് ചോദിച്ചു. "ആ സംഗീത സ്നേഹമായിരുന്നൊ പൂർണ്ണ ആരോഗ്യവാനായിരുന്ന ഒരു വിദ്യാർത്ഥിക്ക് ജീവിതകാലം മുഴുവൻ ചക്രക്കസേരയിൽ ജീവിക്കേണ്ടുന്ന ദുരന്തം വിതച്ചത്?"പിന്നെ ആ ഹാളിൽ PT തോമസ് പറഞ്ഞതും പ്രവർത്തിച്ചതും അവിടുണ്ടായിരുന്നവർ ഭയപ്പെട്ടു പോയി...'' സീന കുറിപ്പിൽ പറയുന്നു. 'ഇപ്പോഴും ബ്രിട്ടോ എന്നെ ഓരോന്നും ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു' എന്ന് പറഞ്ഞാണ് സീന ഭാസ്കർ കുറിപ്പ് അവസാനിപ്പിക്കുന്നത്. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം: 

സഖാവ് സൈമൺ ബ്രിട്ടോക്ക് കുത്തേറ്റിട്ട് 37 വർഷം. മതിയാവോളം ഈ ഭൂമിയിൽ ബ്രിട്ടോ ജീവിച്ചില്ല. ഒരു പാട് ആഗ്രഹങ്ങൾ ബാക്കിയാക്കി. ഇതിനിടയിൽ രണ്ട് സിനിമയിൽ അഭിനയിച്ചു. ഒരെണ്ണം ''നാനി " എന്ന കുട്ടികളുടെ ചിത്രത്തിലായിരുന്നു. അതിനിപ്പോൾ സംസ്ഥാന അവാർഡും....

സഖാവ് ബ്രിട്ടോക്ക് എന്താണ് സംഭവിച്ചത്?

1983 ഒക്ടോബർ 14-ാം തീയതി നട്ടെല്ലിനും ,കരളിനും , ഹൃദയത്തിനും, ശ്വാസകോശത്തിനും മാരകമായി കുത്തേറ്റു. എതിരാളികൾ കൊല്ലാനാണ് ശ്രമിച്ചത്. അത് നന്നായി അറിയാമായിരുന്ന ബ്രിട്ടോ പതിനഞ്ച് ശതമാനം ചലനശേഷിയോടെ അല്ലെങ്കിൽ ജീവനോടെ തിരിച്ചു വന്നു. ഒരു പക്ഷേ ഈ തിരിച്ചുവരവ് നശിപ്പിക്കാൻ ശ്രമിച്ചവർക്കൊരു നിരാശയായിരുന്നിരിക്കാം. കാരണം ബ്രിട്ടോക്ക് കുത്തു കൊള്ളുന്നതിന് മൂന്ന് ദിവസം മുന്നേ അന്നത്തെ KSU നേതാവായിരുന്ന ഇന്നത്തെ MLA ശ്രീ. PT തോമസ് ബ്രിട്ടോയോട് പറഞ്ഞു
" ബ്രിട്ടോ നിന്നെ ആരെങ്കിലും കൊന്നേയ്ക്കാം... സൂക്ഷിച്ചോളൂ"
ബ്രിട്ടോ " തോമസെ എനിയ്ക്കെതിരെ അങ്ങനെയൊരു ഗൂഢാലോചനയുണ്ടെങ്കിൽ അത് നിൻ്റെ പാർട്ടിക്കാരായിരിക്കും. അല്ലാതെ എനിക്ക് മറ്റു ശത്രുക്കളൊന്നുമില്ല"...

കൃത്യം മൂന്നാം ദിവസം അതു സംഭവിച്ചുവെന്ന് ബ്രിട്ടോ പറയുമ്പോഴും ആരോടും ഒരു പകയുണ്ടായിരുന്നില്ല.

ഞാൻ പലപ്പോഴും ചോദിക്കും ബ്രിട്ടോക്ക് ഇത് ചെയ്തവരോട് ദേഷ്യമില്ലെ?
എന്തിനാ സീനേ അതിനെ കുറിച്ച് ആലോചിച്ച് നമ്മുടെ ജീവിതം പാഴാക്കുന്നത്.
ചെയ്തവർ ....
എനിക്ക് പരിചയമില്ലാത്ത ആൾക്കൂട്ടത്തിലെ ചിലർ മാത്രമാണ് " ... ഇതായിരുന്നു ബ്രിട്ടോ.

എന്നാൽ ഒരിക്കൽ മുളന്തുരുത്തി വായനശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയ നിരോധന സെമിനാറിൽ പങ്കെടുക്കാൻ ബ്രിട്ടോയും PT തോമസും ഒരേ വേദിയിൽ വന്നു. അന്ന് PT തോമസ് പറഞ്ഞു " ഞങ്ങളുടെ കലാലയ അന്തരീക്ഷം പരസ്പരം സംഗീതം പോലെ സ്നേഹിച്ചിരുന്ന കാലഘട്ടമായിരുന്നു ."

അന്ന് സദസിലുണ്ടായിരുന്ന ഞാൻ എണീറ്റ് ചോദിച്ചു. "ആ സംഗീത സ്നേഹമായിരുന്നൊ പൂർണ്ണ ആരോഗ്യവാനായിരുന്ന ഒരു വിദ്യാർത്ഥിക്ക് ജീവിതകാലം മുഴുവൻ ചക്രക്കസേരയിൽ ജീവിക്കേണ്ടുന്ന ദുരന്തം വിതച്ചത്?"
പിന്നെ ആ ഹാളിൽ PT തോമസ് പറഞ്ഞതും പ്രവർത്തിച്ചതും അവിടുണ്ടായിരുന്നവർ ഭയപ്പെട്ടു പോയി...
അപ്പോഴും 'ബ്രിട്ടോ പറഞ്ഞു "തോമസെ ഇനിയും പക തീർന്നില്ലെങ്കിൽ, എനിക്കിനി പതിനഞ്ചു ശതമാനം മാത്രം ചലനശേഷിയുള്ള ശരീരത്തിലെ ഈ ജീവനെടുത്തോളൂ... മരിക്കാൻ എനിക്ക് ഭയമില്ല; താങ്കൾക്ക് എന്തു വേണമെങ്കിലും ചെയ്യാം "...
PT ആക്രോശിച്ചു കൊണ്ട് എൻ്റടുത്തേക്ക് വന്നിട്ട് " നിങ്ങൾ ആരാണ്? ആരോ പറഞ്ഞു ബ്രിട്ടോയുടെ ഭാര്യയാണത്...

പിന്നീട് SFI സംസ്ഥാന പഠന ക്യാമ്പിലും ഇത്തരത്തിലുള്ള ആക്രോശം ഉയർന്നപ്പോൾ അന്നത്തെ SFI സംസ്ഥാന വൈസ് പ്രസിഡണ്ടായ PM ആതിര PT തോമസിന് മറുപടി കൊടുത്തപ്പോഴും , എൻ്റെ അനിയത്തിയായിരിക്കുമെന്ന ധാരണയിൽ ആതിരയോടും എന്തൊ പറഞ്ഞിറങ്ങിപ്പോയി.

തീർന്നില്ല. വീണ്ടുമൊണ്ട് സംഭവ വികാസങ്ങൾ...

ഞാനിപ്പോൾ ഇതെഴുതാനുള്ള സന്ദർഭം രണ്ടു ദിവസം മുന്നേ ഞാനേറ്റവും കൂടുതൽ ഭയഭക്തി ബഹുമാനത്തോടെ കാണുന്ന സഖാവ് ജി.ശക്തിധരൻ്റെ കുറിപ്പ് കണ്ടു. അപ്പോൾ ഞാനോർത്തു കഴിഞ്ഞ സംഭവങ്ങൾ ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്നതിൻ്റെ ആവശ്യകത...

പുണ്യാളന്മാരുടെ സൃഷ്ടി കൂടിക്കൂടി വരുന്ന ഈ കാലഘട്ടത്തിൽ കടന്നു പോയ വഴികൾ തെളിമയോടെ നിൽക്കും....

ഇപ്പോഴും ബ്രിട്ടോ എന്നെ ഓരോന്നും ഓർമ്മിപ്പിച്ചുക്കൊണ്ടിരിക്കുന്നു... എല്ലാം വഴിയെ...

ലാൽസലാം പ്രിയ സഖാവേ...

സീനാ ഭാസ്കർ...
14 /10/20...


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആന എഴുന്നള്ളിപ്പ്: കര്‍ശന നിര്‍ദേശങ്ങള്‍ നിലവില്‍ വന്നു
സാമ്പത്തിക ഇടപാടുകൾ നടക്കുന്നതാണ്, മാന്യമായ പെരുമാറ്റം, അച്ചടക്കം, സത്യസന്ധത എംവിഡി മുഖമുദ്രയാകണം: കെബി ഗണേഷ് കുമാർ