
സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന ഒരു കുടുംബത്തിന് വെളിച്ചം നൽകാൻ സാധിച്ച അനുഭവം പങ്കുവയ്ക്കുകയാണ് കൊടുങ്ങല്ലൂർ സ്വദേശിയായ ഒരു കെഎസ്ഇബി ഉദ്യോഗസ്ഥൻ. ഷീറ്റ് കൊണ്ട് മറച്ച കൂരയിൽ വൈദ്യുതിയില്ലാതെ കഴിയുകയായിരുന്ന യുവാവിന്റെയും അയാളുടെ പൂർണ്ണ ഗർഭിണിയായ ഭാര്യയുടെയും അവസ്ഥ കണ്ട് മനസ്സലിഞ്ഞ ഉദ്യോഗസ്ഥൻ തന്റെ സ്വന്തം റിസ്ക്കിലാണ് അവരുടെ വീട്ടിലേക്ക് വെളിച്ചമെത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്തത്. ഉദ്യോഗസ്ഥന്റെ പരിശ്രമത്താൻ രണ്ടുദിവസം കൊണ്ട് തന്നെ ആ കൊച്ചൂകൂരയിൽ വെളിച്ചമെത്തി. അൽപം കഷ്ടപ്പെട്ടിട്ടാണെങ്കിലും മറ്റുള്ളവരുടെ സന്തോഷത്തിന് കാരണമാകുമെങ്കിൽ അത് ആത്മസംതൃപ്തി തരുമെന്ന ഹൃദയസ്പർശിയായ തുറന്നുപറച്ചിലായിരുന്നു കെഎസ്ഇബി ഉദ്യോഗസ്ഥനായ ഉസ്മാന്‍ കൊടുങ്ങല്ലൂരിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ഉസ്മാന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം;
എന്റെ സർക്കാർ ജോലിയിലെ ഏറ്റവും സംതൃപ്തി തന്ന ദിവസം. കഴിഞ്ഞ ദിവസം പുതിയ വൈദ്യുതി ഒരു കണക്ഷന്റെ എസ്റ്റിമേറ്റ് നോക്കുവാൻ പോയി. സ്ഥലം മനസിലാകാത്തതിനാൽ അപേക്ഷകനെ വിളിച്ചു. ഒരു സ്ത്രീ ഫോൺ എടുത്തു. റോഡിലേക്ക് വരുമോ എന്ന് ചോദിച്ചു. അവർ വന്നു. ഞാൻ മാനസികമായി ആകെ തകർന്നു പോയി. ആ സ്ത്രീ പൂർണ്ണ ഗർഭിണിയായിരുന്നു.. (പാവം).
വീട് പറഞ്ഞു തന്നു. നീല ഷീറ്റ് കെട്ടിയ വീട്. ഞാൻ വണ്ടി ഓടിച്ച് നേരെ കാണുന്ന നീല ഷീറ്റ് കെട്ടിയ വീട്ടിലേക്ക്. അവിടെ കരണ്ട് കണക്ഷൻ ഉണ്ട്. അപ്പോൾ പിന്നിൽ നിന്നൊരു വിളി... "ഇതാണ് എന്റെ വീട്".. ഞാൻ അങ്ങോട്ട് ചെന്നു. ഒരു ഷെഡ്. (ഞാൻ 1983 ലെ എന്റെ വീടിനെ കുറിച്ച് ഓർത്തു).
ഒരു പണിക്കാരൻ ഇറങ്ങി വന്നു അയാൾ തറയിൽ സിമന്റ് ഇടുകയായിരുന്നു. അത് ആ സ്ത്രീയുടെ ഭർത്താവ് ആയിരുന്നു. അദ്ദേഹം ആണ് അപേക്ഷകൻ. സംസാരിച്ചപ്പോൾ... റേഷൻ കാർഡ് ഇല്ല അപ്പോൾ BPL അല്ല... പിന്നെ.... വില്ലേജിൽ നിന്നും വരുമാന സർട്ടിഫിക്കേറ്റ് വാങ്ങാൻ നിദേശിച്ചു (നിർബന്ധിച്ചു എന്നതാണ് സത്യം കാരണം അത് കിട്ടാൻ താമസിച്ചാൽ കരണ്ട് കിട്ടാൻ വൈകിയാലോ... എന്നവരുടെ സംശയം....)
ഞാൻ അവിടെ തന്നെ നിന്ന് കൊടുങ്ങല്ലൂർ താലൂക്ക് ഓഫിസിലെ എന്റെ സുഹൃത്ത് ഫാത്തിമയെ വിളിച്ചു. അവർ ഉടനെ ശ്രീനാരായണപുരം വില്ലേജ് ഓഫീസർ അജയനെ വിളിച്ചു. അടുത്ത ദിവസം വന്നാൽ സർട്ടിഫിക്കറ്റ് കൊടുക്കാം എന്ന് പറഞ്ഞു.
"സാറെ ഞാൻ കുഞ്ഞാവ യുമായി വരുമ്പോൾ വീട്ടിൽ ലൈറ്റ് ഉണ്ടാകു അല്ലേ? ".
"ദൈവം അനുഗ്രഹിച്ചാൽ ഉണ്ടാകും" എന്ന് പറഞ്ഞു ഞാൻ ഓഫീസിൽ വന്നു. ഇന്ന് വളരെ തിരക്കുണ്ടായിട്ടും ഞാൻ ഫാത്തിമയെ വിളിച്ചു. വില്ലേജ് ഓഫീസറുടെ നമ്പർ വാങ്ങി വിളിച്ചു. "ഉസ്മാൻ വളരെ തിരക്കാണ് നാളെ കൊടുത്താൽ പോരേ സർട്ടിഫിക്കറ്റ് "
"പോരാ ഇന്നു തന്നെ വേണം "
ആ സ്ത്രീ യുടെ അവസ്ഥ പറഞ്ഞപ്പോൾ അജയ് അപ്പോൾ തന്നെ സർട്ടിഫിക്കറ്റ് നൽകി. സമയം 2മണി. പെരിങ്ങോട്ടുകര അസിസ്റ്റന്റ് എഞ്ചിനീയർ റോയ് സാറിന്റെ അച്ഛൻ മരിച്ചിടത്തു പോയി വന്നപ്പോൾ സമയം 4 മണി. ഓവർസീർ അനിൽ കുമാർ ആയിരുന്നു ഫ്രണ്ട് ഓഫീസിൽ അവനോട് മാറിയിരിക്കാൻ പറഞ്ഞു. ഫീൽഡിൽ പോകാൻ നിൽക്കുന്ന ജേക്കബ് സാറിന് 5 മിനിറ്റ് പിടിച്ചു നിർത്തി. ഞാൻ അവിടെ ഇരുന്നു അപേക്ഷ യുടെ വർക്കുകൾ തീർത്തു അപ്പോഴേക്കും ae സുരേഷ് സാർ എത്തി.
എസ്റ്റിമേറ്റ് അപ്രൂവൽ ചെയ്തു തന്നു... CD(ക്യാഷ് ഡെപ്പോസിറ്റ് ) അടക്കാൻ നോക്കിയപ്പോൾ എന്റെ പോക്കറ്റിലെ പണം തികയില്ല മിഥുൻ സാറിൽ നിന്ന് കടം വാങ്ങിയ പണം കൊണ്ട് CD അടച്ചു AE യേ കൊണ്ട് അസൈൻ ചെയ്യിച്ചു. മിഥുൻ സാർ അപ്പോൾ തന്നെ കണക്ഷൻ എഴുതി. വഴിയിൽ വച്ച് ലൈൻ മാൻ സാബുവിനെ കണ്ടു.
"പീക്ക് ഡ്യൂട്ടിയിൽ ഒരു പുണ്ണ്യ പ്രവർത്തി ചെയ്യാൻ ഒരു അവസരം തരാം" എന്ന് മുഖവരയൊടെ കാര്യം പറഞ്ഞു. 6 മണിക്ക് എനിക്ക് ആ സ്ത്രീയുടെ ഫോൺ വന്നു "സാർ അവർ വന്നു കരണ്ട് കിട്ടീട്ടാ. സാറിനെയും കൂട്ടുകാരെയും ദൈവം അനുഗ്രഹിക്കട്ടെ ". ആ വാക്കുകളിലെ സന്തോഷം ഞാൻ ഇവിടെ കൊടുങ്ങല്ലൂരിൽ ഇരുന്നറിഞ്ഞു.
ഈ പ്രവർത്തിക്കു എന്നെ സഹായിച്ച... ദൈവത്തിനു നന്ദി.. എന്റെ സഹപ്രവർത്തകർ
അസിസ്റ്റന്റ് എഞ്ചിനീയർ സുരേഷ് സാർ, സബ് എഞ്ചിനീയർ മാരായ ജേക്കബ് സാർ, മിഥുൻ സാർ, ഓവർസീർ അനിൽ കുമാർ , ലൈൻമാൻമാരായ സാബു, ഓമനക്കുട്ടൻ, ബാബു ചേട്ടൻ എന്നിവർക്ക് നന്ദി രേഖപ്പെടുത്തുന്നു...
ഉസ്മാൻ കൊടുങ്ങല്ലൂർ
15/11/2019
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam