
തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുറ്റാരോപിതനായ നിഖിൽ തോമസ് എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തെ കണ്ടു. ഇദ്ദേഹം തന്റെ ബികോം സർട്ടിഫിക്കറ്റ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയെ കാണിച്ചു. ആർഷോ അടക്കമുള്ള നേതാക്കളാണ് നിഖിൽ തോമസ് ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നത്. തന്റെ ബികോം സർട്ടിഫിക്കറ്റ് യഥാർത്ഥമെന്ന് നിഖിൽ നേതൃത്വത്തോട് പറഞ്ഞു. വിഷയത്തിൽ എസ്എഫ്ഐ നിലപാട് 11 മണിക്ക് ആർഷോ മാധ്യമങ്ങളെ അറിയിക്കും.
അതിനിടെ നിഖില്‍ തോമസിന്‍റെ വ്യാജ ഡിഗ്രി വിവാദത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ കായംകുളം എംഎസ്എം കോളേജ് പ്രിന‍്സിപ്പലിന്‍റെ മൊഴി നിഖിൽ തോമസ് രേഖപ്പെടുത്തും. കെഎസ്‌യു ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് നടപടി. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. വ്യാജ രേഖ കേസില്‍ വഞ്ചനക്കിരയായവരുടെ പരാതിയിലേ കേസെടുക്കാനാവൂ എന്നാണ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് കായംകുളം എംഎസ്എം കോളേജ് പ്രിൻസിപ്പലിന്റെ മൊഴിയെടുക്കുന്നത്.
നിഖിൽ തോമസ് വിവാദം അതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മുന്നിലേക്കുമെത്തി. വ്യാജ ഡിഗ്രിയിൽ അന്വേഷണം ആവശ്യപ്പെട്ട് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ഗവർണർക്ക് പരാതി നൽകി. എസ് എഫ് ഐ നേതാക്കൾ വ്യാജ ഡിഗ്രികൾ സമ്പാദിക്കുന്നുവെന്നും ഇതിനായി സർക്കാരും സർവകലാശാലകളും തമ്മിൽ അവിശുദ്ധ ബന്ധം ഉണ്ടെന്നും സർവകലാശാലകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു. ക്ലാസിൽ പോകാതെ പിഎം ആർഷോ ബിരുദ സർട്ടിഫിക്കറ്റ് നേടിയതായി വിവരമുണ്ടെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്. നിഖിൽ തോമസിന് ഡിഗ്രി പാസാകാതെ എം കോം പ്രവേശനം നേടാൻ കഴിഞ്ഞ സംഭവത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. കായംകുളം എംഎസ്എം കോളേജ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ കോളേജിലേക്ക് ഇന്ന് മാർച്ച് നടത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam