
തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ ബന്ധുവായ യുവതിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഷീല സണ്ണിയുടെ മകന്‍റെ ഭാര്യയുടെ അനുജത്തി ലിവിയയാണ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഷീല സണ്ണിയെ കേസിൽ കുടുക്കിയ സംഭവത്തിൽ തനിക്കെതിരെ അന്വേഷണമുണ്ടെന്നും കളളക്കേസിൽപ്പെടുത്താൻ എക്സൈസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നെന്നുമാണ് ആരോപണം. ഹർജി തീർപ്പിക്കുംവരെ അറസ്റ്റ് പാടില്ലെന്ന് നിർദേശിച്ച കോടതി സർക്കാരിന്‍റെ വിശദീകരണം തേടി.
സംഭവത്തിൽ മുൻകൂർ ജാമ്യ ഹർജിയുമായി ബന്ധുവായ യുവതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ലഹരിമരുന്ന് കേസിൽ തന്നെ പ്രതിയാക്കി അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടെന്ന് കാണിച്ചായിരുന്നു യുവതി മുൻകൂർ ജാമ്യ ഹർജി നൽകിയത്. അന്വേഷണ സംഘം രണ്ട് വട്ടം ചോദ്യം ചെയ്തെന്നും കേസിൽ പ്രതിയാക്കി ജയിലിലടക്കുമെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും ഹർജിയിൽ ആരോപണമുണ്ടായിരുന്നു. കേസിൽ പ്രതിയാക്കുമെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നുവെന്നും ഹർജിയില്‍ യുവതി ആരോപിക്കുന്നു.
എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം നിഷ്പക്ഷമല്ലെന്നും തന്നെ ബലിയാടാക്കാൻ എക്സൈസ് ശ്രമിക്കുന്നുവെന്നും യുവതി ആരോപിച്ചു. ഷീല സണ്ണിയ്ക്ക് തന്‍റെ കുടുംബത്തോട് വ്യക്തിവിരോധമുണ്ട്. ഷീല സണ്ണിയും മകനും തന്‍റെ രക്ഷിതാക്കളോട് കടബാധ്യത തീർക്കാൻ 10 ലക്ഷം ആവശ്യപ്പെട്ടിരുന്നു. സഹോദരിയുടെ പേരിൽ ഭൂമി നൽകാനും നിർബന്ധിച്ചു. ഇതിന് തടസ്സം നിന്നതിൽ തന്നോട് വിരോധമുണ്ടെന്നും തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നുവെന്നും ആയിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ.
ഫെബ്രുവരി 27 നായിരുന്നു ഷീലാ സണ്ണിയുടെ ജീവിതത്തെ കീഴ്മേൽ മറിച്ച ആ സംഭവം നടന്നത്. ഷീലയുടെ ചാലക്കുടിയിലെ ബ്യൂട്ടി പാർലറിലേക്ക് എക്സൈസ് സംഘം ഇരച്ചെത്തുന്നതും എല്‍എസ്ഡി സ്റ്റാമ്പുകൾ കണ്ടെത്തി എന്നാരോപിച്ച് അറസ്റ്റ് ചെയ്യുന്നതും. എന്നാല്‍, കണ്ടെടുത്ത 12 എല്‍എസ്ഡി സ്റ്റാമ്പുകളുമായി തനിക്ക് യാതൊരു മനസറിവുമില്ലെന്ന് കരഞ്ഞ് പറഞ്ഞിട്ടും ഫലമുണ്ടായില്ല. പിന്നീട് കേസിൽ ഷീല സണ്ണി നിരപരാധിയാണെന്ന് കണ്ടെത്തി കേസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് 72 ദിവസത്തിന് ശേഷം ഷീല ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. അപ്പോഴേക്കും ബ്യൂട്ടി പാർലർ പൂട്ടേണ്ടി വന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam