
കോഴിക്കോട്: എലത്തൂർ എം.എൽ.എ വിദ്യ ബാലകൃഷ്ണന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. ഫോൺ വിളിക്കാൻ ഉപയോഗിച്ച സിം കാർഡിന്റെ ഉടമയെ അന്വേഷണ സംഘം ദില്ലിയിൽ കണ്ടെത്തി. സൈബർ സെൽ നടത്തിയ വിശദമായ പരിശോധനയിലാണ് സിം കാർഡ് ഉടമയെ തിരിച്ചറിഞ്ഞത്.
അന്വേഷണ സംഘം ദില്ലിയിലെത്തി സിം കാർഡ് ഉടമയെ നേരിൽ കണ്ടു. പരിശോധനയിൽ സിം കാർഡ് തന്റേത് തന്നെയാണെന്ന് ഇയാൾ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ രണ്ട് മാസം മുൻപ് തന്റെ ഫോൺ നഷ്ടപ്പെട്ടു പോയതാണെന്നും, ഈ ഫോൺ കോളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നുമാണ് ഇയാളുടെ മൊഴി. എങ്കിലും മൊഴി പൂർണ്ണമായി വിശ്വാസത്തിലെടുക്കാതെ ഇയാളെ പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്.
ജൂലൈ ആറിനാണ് എം.എൽ.എ വിദ്യാ ബാലകൃഷ്ണന് വ്യാജ ഫോൺ കോൾ ലഭിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് 3 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു.സംഭവത്തിൽ ഐ.ടി നിയമത്തിലെഡി വകുപ്പ് പ്രകാരവും ആൾമാറാട്ടം, വഞ്ചനാ ശ്രമം എന്നീ കുറ്റങ്ങളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സൈബർ ക്രൈം അസിസ്റ്റന്റ് കമ്മീഷണർ എസ്.എം. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വിദ്യക്ക് പുറമെ എം.പിമാരായ ഷാഫി പറമ്പില്‍,ഡീന്‍ കുര്യാകോസ് എന്നിവര്‍ക്കും സമാന രീതിയിലുള്ള കോളുകള്‍ കിട്ടിയിരുന്നു. പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലെ രാജ് കുമാറിന്‍റെ പരാതിയില്‍ മൂന്ന് സംഭവങ്ങളിലും വയനാട് സൈബര്‍ പൊലീസും സമാന്തരമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam