കൊല്ലത്ത് വീട്ടമ്മ തൂങ്ങിമരിച്ച സംഭവം; കൊലപാതകമെന്ന് കുടുംബം, പിതാവിനെതിരെ മകനും മൊഴി നല്‍കി

By Web TeamFirst Published Jun 26, 2021, 10:44 PM IST
Highlights

പുത്തന്‍കുളം സ്വദേശിനിയായ വിജിതയെന്ന 33 വയസുകാരിയെ വെളളിയാഴ്ച വൈകിട്ടാണ് വീടിനുളളിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് രതീഷ് അപ്പോള്‍ മുതല്‍ ഒളിവിലാണ്. 

കൊല്ലം: പരവൂര്‍ പുത്തന്‍കുളത്ത് വീട്ടമ്മ തൂങ്ങിമരിച്ച സംഭവം കൊലപാതകമെന്നാരോപിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കി. കാമുകിക്കൊപ്പം ജീവിക്കാനായി ഭര്‍ത്താവ് യുവതിയെ കൊന്നെന്നാണ് കുടുംബത്തിന്‍റെ ആരോപണം. പുത്തന്‍കുളം സ്വദേശിനി വിജിതയ്ക്ക് മരിക്കുന്നതിനു മുമ്പ് മര്‍ദനമേറ്റിരുന്നെന്ന് പതിനൊന്നു വയസുകാരന്‍ മകനും പൊലീസിന് മൊഴി നല്‍കി.

പുത്തന്‍കുളം സ്വദേശിനിയായ വിജിതയെന്ന 33 വയസുകാരിയെ വെളളിയാഴ്ച വൈകിട്ടാണ് വീടിനുളളിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് രതീഷ് അപ്പോള്‍ മുതല്‍ ഒളിവിലാണ്. മറ്റൊരു സ്ത്രീയുമായി രതീഷിനുണ്ടായിരുന്ന അടുപ്പം ചോദ്യം ചെയ്തതിന്‍റെ പേരില്‍ വിജിതയ്ക്ക് നിരന്തര മര്‍ദനം ഏല്‍ക്കേണ്ടി വന്നിരുന്നെന്ന് അമ്മയടക്കം കുടുംബാംഗങ്ങള്‍ പറയുന്നു. വെളളിയാഴ്ച വൈകിട്ടും അച്ഛന്‍ അമ്മയെ മര്‍ദിച്ചിരുന്നെന്ന് മകനും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

13 വര്‍ഷം മുമ്പ് പ്രണയിച്ചാണ് രതീഷും വിജിതയും വിവാഹം കഴിച്ചത്. രണ്ടു മക്കളുമുണ്ട്. പക്ഷേ വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ രതീഷില്‍ നിന്ന് വിജിതയ്ക്ക് ക്രൂരമര്‍ദ്ദനമേല്‍ക്കേണ്ടി വന്നിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. ഒളിവില്‍ പോയ രതീഷിനായി പൊലീസ് അന്വേഷണം തുടരുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!