
ആലപ്പുഴ: ആലപ്പുഴ അരൂക്കുറ്റിയിൽ വീട് ജപ്തിയിലായതിനെ തുടർന്ന് കുടുംബം 3 ദിവസമായി താമസിക്കുന്നത് വീടിന് പുറത്ത്. അരൂകുറ്റി പുത്തൻ നികർത്തിൽ രാമചന്ദ്രൻ്റെ വീടാണ് ജപ്തി ചെയ്തത്. ആധാർ ഹൗസിങ്ങ് ഫിനാൻസ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനം ആണ് വായ്പാ കുടിശികയുടെ പേരിൽ വീട് ജപ്തി ചെയ്തത്. 14 മാസത്തെ അടവാണ് മുടങ്ങിയത്. മൂന്നര ലക്ഷം രൂപയാണ് കുടിശ്ശിക.
പിതാവിൻ്റെ രോഗം കാരണമാണ് തിരിച്ചടവ് മുടങ്ങിയതെന്ന് കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കുട്ടികളുടെ പുസ്തകം പോലും എടുക്കാൻ അനുവദിച്ചില്ലെന്നും ലോണടക്കാൻ സാവകാശം നൽകിയില്ലെന്നും കുടുംബം പറഞ്ഞു. പ്രായമുള്ള മൂന്നു പേരും കുട്ടികളും ഉൾപ്പെടെയാണ് മൂന്ന് ദിവസമായി വീടിന് പുറത്തു കഴിയുന്നത്.
4 വർഷം മുൻപാണ് ഇവർ 15 ലക്ഷം രൂപ വായ്പ എടുത്തത്.13 % പലിശയ്ക്കാണ് വായ്പ എടുത്തത്. 16 വർഷം ആയിരുന്നു ലോൺ അടവ് പറഞ്ഞിരുന്നത്. രണ്ട് വർഷം ലോൺ അടച്ചു. അതിന് ശേഷമാണ് അടവ് മുടങ്ങിയത്. 6 വർഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്ന കുടുംബം 3 വർഷമായി പുതിയ വീട്ടിൽ താമസിക്കുകയാണ്. രാമചന്ദ്രന്റെ മകൻ റിനീഷിന്റെ പേരിലാണ് ലോൺ എടുത്തിരിക്കുന്നത്. റിനീഷ് എറണാകുളത്ത് സർക്കാർ ബോട്ട് ഡ്രൈവർ ആയി ജോലി ചെയ്യുകയാണ്.