
കൽപ്പറ്റ: വയനാട്ടിൽ കടബാധ്യതയെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കർഷകൻ ചികിത്സയിലിരിക്കെ മരിച്ചു. ചെന്നലോട് പുത്തൻപുരക്കൽ സൈജൻ എന്ന ദേവസ്യ (55) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് വിഷം കഴിച്ച് അവശ നിലയിൽ കൃഷിയിടത്തിൽ കണ്ടെത്തിയ ദേവസ്യയെ ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു മരണം. വിവിധ ബാങ്കുകളിലായി 18 ലക്ഷത്തോളം രൂപയുടെ കടബാധ്യയാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. മക്കളുടെ വിദ്യാഭ്യാസത്തിനും കൃഷിക്കും വേണ്ടിയായിരുന്നു കടമെടുത്തത്.
Read more: 'മനുഷ്യാവകാശങ്ങളുടെ ഭാവി മാധ്യമ സ്വാതന്ത്രത്തിലാണ്', ഇന്ന് ലോക മാധ്യമസ്വാതന്ത്രദിനം
അതേസമയം, കഴിഞ്ഞ ഡിസംബറിൽ ജപ്തി ഭീഷണിയിൽ മനംനൊന്ത് കർഷകൻ ജീവിതം അവസാനിപ്പിച്ചിരുന്നു. കോഴിക്കോട് പേരാമ്പ്ര അരികുളം കുരുടിമുക്ക് കോരത്ത്കുനി ( താപ്പള്ളിതാഴ ) വേലായുധൻ (64) ആയിരുന്നു ആത്മഹത്യ ചെയ്തത്. വേലായുധൻ ആത്മഹത്യ ചെയ്തത് ജപ്തി ഭീഷണിയെ തുടർന്നാണെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. വീട്ടുവളപ്പിലെ മാവിലാണ് വേലായുധനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തുന്നത്.
കൊയിലാണ്ടി കോ - ഓപ്പറേറ്റിവ് അഗ്രിക്കൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്‍റ് ബാങ്കിൽ നിന്ന് കാർഷിക ആവശ്യങ്ങൾക്കായി മൂന്ന് തവണകളായി ഒമ്പത് ലക്ഷം രൂപ വേലായുധൻ വായ്പ എടുത്തിരുന്നു. ഈ ഇനത്തില്‍ പലിശ അടക്കം 9,25,182 രൂപ ബാങ്കിന് നൽകാനുണ്ടായിരുന്നു. എന്നാല്‍, പല കാരണങ്ങളാൽ വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ കഴിഞ്ഞ ദിവസം ബാങ്ക് ജീവനക്കാർ വീട്ടിലെത്തി നോട്ടീസ് നൽകുകയായിരുന്നു.നവംബർ 30-നകം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 4,80,840 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ് നല്‍കിയത്. എന്നാൽ, തിരിച്ചടവിന് സാവകാശം നൽകണമെന്ന് വേലായുധന്‍ ആവശ്യപ്പെട്ടു. ബാങ്ക് ഇത് അനുവദിച്ച് നല്‍കിയില്ലെന്ന് വേലായുധനന്‍റെ വീട്ടുകാര്‍ ആരോപിച്ചു.