
കോഴിക്കോട്: കോഴിക്കോട് അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചത് അച്ചനും മകൾക്കും. കോഴിക്കോട് ദേവഗിരി സ്വദേശികളായ
36 കാരനായ യുവാവിനും രണ്ടര വയസുള്ള മകൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പിതാവ് മെഡിക്കൽ കോളജിലും മകൾ വീട്ടിലുമാണ്. രണ്ടാഴ്ച മുമ്പാണ് ഇരുവരും ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയത്.
കോട്ടയത്ത് അതിതീവ്ര വൈറസ് സ്ഥിരീകരിച്ചത് 20 കാരിക്കാണ്. രണ്ടാഴ്‍ച മുമ്പാണ് അച്ഛനും പെണ്‍കുട്ടിയും ലണ്ടനില്‍ നിന്നെത്തിയത്. അച്ഛന്‍റെ ഫലം നെഗറ്റീവാണ്. പെൺകുട്ടിയെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ചത് ദമ്പതികൾക്കാണ്. ഇതുവരെ ആകെ ആറുപേര്‍ക്കാണ് കേരളത്തില്‍ അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ തുടങ്ങി. ഇവര്‍ക്ക് കാര്യമായ രോഗ ലക്ഷണങ്ങള്‍ ഒന്നുമില്ല. പിസിആര്‍ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ച ഇവരുടെ സ്രവം പുണൈ വൈറോളജി ലാബില്‍ അയച്ചിരുന്നു. ഇവിടുത്തെ പരിശോധനയിലാണ് ജനിതക മാറ്റം വന്ന വൈറസിനെ കണ്ടെത്തിയത്.
അതിതീവ്ര വൈറസിന്‍റെ മാര്‍ഗ നിര്‍ദേശങ്ങള്‍ വന്നതിന് ശേഷമാണ് ഇവരെത്തിയത് എന്നതിനാല്‍ തന്നെ വന്നയുടൻ ക്വാറന്‍റീനില്‍ പ്രവേശിച്ചിരുന്നു. അതുകൊണ്ട് തന്നെ വിപുലമായ സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്നതാണ് ഏക ആശ്വാസം. കേരളം പോലെ ജനസാന്ദ്രതയുള്ള ഒരിടത്ത് രോഗവ്യാപനമുണ്ടായാൽ അത് ചികിത്സാ സംവിധാനങ്ങളെയടക്കം ബാധിക്കും. ആശുപത്രികളില്‍ കിടത്തി ചികിത്സയ്ക്കുള്ള സംവിധാനങ്ങളുടെ പരിമിതികളുണ്ടാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam