പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച പലചരക്ക് കടക്കാരൻ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. കുറിച്ചി സ്വദേശി 74 വയസ്സുള്ള യോഗിദാസൻ ആണ് അറസ്റ്റിലായത്.
കോട്ടയം: കോട്ടയം കുറിച്ചിയിൽ(Kurichi) പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് (suicide) നിഗമനം.
കുട്ടിയ്ക്കെതിരായ പീഡന വിവരം അറിഞ്ഞത് മുതൽ പിതാവ് മനോവിഷമത്തിൽ ആയിരുന്നു. പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച പലചരക്ക് കടക്കാരൻ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. കുറിച്ചി സ്വദേശി 74 വയസ്സുള്ള യോഗിദാസൻ ആണ് അറസ്റ്റിലായത്.
പീഡന പരാതിക്ക് ശേഷം കുട്ടിയുടെ കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തിയെന്ന് ബന്ധുക്കൾ പറയുന്നു. അതാണ് പിതാവിന്റെ ആത്മഹത്യക്ക് കാരണം. ഇല്ലാ കഥകൾ പ്രചരിപ്പിച്ചു. ഒത്തു തീർപ്പിന് പണം വാങ്ങിയെന്ന് പ്രചരിപ്പിച്ചു. പുറത്തിറങ്ങാൻ പറ്റാത്ത രീതിയിൽ ഒറ്റപ്പെടുത്തി. പീഡന വിവരം പുറത്തു വന്ന ശേഷം കൂലിപ്പണിക്കാരനായ പിതാവ് ഇന്നലെ മാത്രമാണ് പുറത്തിറങ്ങിയത്. അപ്പോഴും ആളുകൾ ഒറ്റപ്പെടുത്തുകയും സംശയത്തോടെ നോക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. തിരിച്ചുവന്നപ്പോൾ മുതൽ തീർത്തും അസ്വസ്ഥനായിരുന്നു പുലർച്ചെ അടുത്തുള്ള പണി തീരാത്ത വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നെന്നും ബന്ധുക്കള് പറയുന്നു.
10 വയസുകാരി സാധനങ്ങൾ വാങ്ങാൻ എത്തുമ്പോൾ ആയിരുന്നു പലചരക്കുകാരനായ യോഗീദാസന്റെ പീഡനം. പുറത്തു പറയാതിരിക്കാൻ കുട്ടിക്ക് മിട്ടായികളും നൽകി. ജൂലൈ മുതൽ മൂന്നു മാസം വയോവൃദ്ധന്റെ വൈകൃതത്തിന് ഒന്നുമറിയാത്ത പ്രായത്തിൽ 10 കാരി ഇരയായി. കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികത കണ്ടു ബന്ധുവാണ് രക്ഷിതാക്കളെ വിവരം അറിയിച്ചത്.