
ദില്ലി: എഫ്സിആർഎ ബിൽ പൂർണമായി പിൻവലിക്കണമെന്നാണ് ആവശ്യമെന്നും ബിൽ ജെപിസിക്ക് വിട്ടതിൽ ചാരിതാർഥ്യം ഉണ്ടെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ഡയറക്ടർ ഫാ.മാത്യു കോയിക്കൽ. ബിൽ ജെപിസിക്ക് വിട്ടതിൽ ഭാഗീക സന്തോഷമുണ്ട്. എന്നാല്‍, ബിൽ പൂർണമായി പിൻവലിക്കണം എന്നതാണ് ഇപ്പോഴത്തെയും ആവശ്യമെന്ന് ഫാ.മാത്യു കോയിക്കൽ പ്രതികരിച്ചു. ഇപ്പോഴും ആശങ്ക ഒഴിഞ്ഞിട്ടില്ലെന്നും ജെപിസിയുമായി സിബിസിഐ പൂർണ്ണമായി സാഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശ പണം മതപരിവർത്തനത്തിന് ഉപയോഗിക്കുന്നതായുള്ള ആരോപണം ബാലിശമാണെന്നും ഫാ.മാത്യു കോയിക്കൽ പറഞ്ഞു. സുപ്രീംകോടതിയിൽ പോലും തെളിയിക്കാൻ പറ്റാത്ത ആരോപണമാണിത്. വിഷയം ശക്തമായി ഉന്നയിച്ച പ്രതിപക്ഷ എം പി മാർക്ക് നന്ദിയുണ്ടെന്നും ജെപിസിക്ക് വിട്ടതിൽ കേന്ദ്രസർക്കാരിനും നന്ദിയെന്നും ഫാ.മാത്യു കോയിക്കൽ പ്രതികരിച്ചു. അമേരിക്കൻ സമ്മർദ്ദം സർക്കാരിന് ഉള്ളതായി കരുതുന്നില്ല. ഇത് രാജ്യത്തിന്റെ മാത്രം കാര്യമാണ്. എഫ്സിആർഎ ബിൽ ജെപിസിക്ക് വിടുമ്പോൾ ചില നിയമങ്ങൾ കൂടുതൽ കടുക്കുന്നതാണ് മുൻ അനുഭവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്സഭയിൽ എഫ്സിആർഎ ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിടാനുള്ള പ്രമേയം ലോക്‌സഭയിൽ പാസാക്കി. ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയിൽ എത്താത്തതിനാൽആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് പ്രമേയം അവതരിപ്പിച്ചത്. ഇതിന് പിന്നാലെ എതിർത്ത് കെസി വേണുഗോപാൽ എംപി രംഗത്തെത്തി. എഫ്സിആർഎ ഭേദഗതി ബിൽ പാടില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും കാര്യാപദേശക സമിതിയിൽ അക്കാര്യം വ്യക്തമാക്കിയതാണെന്നും കെസി വേണുഗോപാൽ പറഞ്ഞു. ഇത് ക്രിസ്ത്യൻ സംഘടനകളെ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്. ആർഎസ്എസ് അടക്കം വിദേശസംഭാവനകൾ സ്വീകരിക്കുന്നുണ്ട്. അവരെ ഒഴിവാക്കിക്കൊണ്ടുള്ള ഭേദഗതിയാണ് കൊണ്ടുവരുന്നതെന്നും എംപി വിമർശിച്ചു. പ്രമേയ അവതരണത്തിനിടെ പ്രതിപക്ഷം ബഹളമുണ്ടാക്കി പ്രതിഷേധിച്ചതോടെ ശബ്ദവോട്ടെടുപ്പോടെയാണ് പ്രമേയം പാസാക്കിയത്. ലോക്സഭ സമ്മേളനം ഇന്നത്തേക്ക് പിരിഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam