രാജ്യത്തെ കുട്ടികളിലും കൊവിഡ് വ്യാപനം കണ്ടെത്തുന്നുണ്ടെങ്കിലും ഗൗരവകരമായ രീതിയിൽ രോഗബാധയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ദില്ലി: മുലയൂട്ടുന്ന അമ്മാമാർക്ക് വാക്സിൻ എടുക്കാമെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രാലയം. മുലയൂട്ടുന്നവർക്കും വാക്സിൻ എടുക്കാമെന്ന് നേരത്തെ വിദഗ്ധ സമിതി സർക്കാരിനോട് ശുപാർശ ചെയ്യുകയും ഇക്കാര്യം കേന്ദ്രസർക്കാർ അംഗീകരിക്കുകയും ചെയ്തിരുന്നു. വാക്സിൻ എടുക്കാനായി അമ്മമാർ മുലയൂട്ടൽ നിർത്തി വയ്ക്കേണ്ട ആവശ്യമില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ കുട്ടികളിലും കൊവിഡ് വ്യാപനം കണ്ടെത്തുന്നുണ്ടെങ്കിലും ഗൗരവകരമായ രീതിയിൽ രോഗബാധയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രോഗ ബാധിതരാവുന്ന കുട്ടികളിൽ മൂന്നോ നാലോ ശതമാനം പേരെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടുള്ളൂവെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം നിയന്ത്രണവിധേയമായി വരികയാണെന്നാണ് കേന്ദ്രസർക്കാരിൻ്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. 22 സംസ്ഥാനങ്ങളിൽ പ്രതിദിന കൊവിഡ് കേസുകളേക്കാൾ കൂടുതൽ രോഗമുക്തരുണ്ട്. കഴിഞ്ഞ 15 ദിവസമായി ആകെ കൊവിഡ് കേസുകളിൽ ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്.