പോസ്റ്റ് കൊവിഡ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്ക് പണം നല്‍കണം; ഉത്തരവിറങ്ങി

By Web TeamFirst Published Aug 17, 2021, 11:10 PM IST
Highlights

പോസ്റ്റ് കൊവിഡ് സര്‍ക്കാര്‍ ആശുപത്രികളിലെ വാര്‍ഡില്‍ 750 രൂപ, ഐസിയു വെന്‍റിലേറ്ററില്‍ 2000 രൂപ, എച്ച്ഡിയു 1250 രൂപ, ഐസിയു 1500 രൂപ എന്നിങ്ങനെയാണ് തുക ഈടാക്കുക.

തിരുവനന്തപുരം: സംസ്ഥാനത്തെ പോസ്റ്റ് കൊവിഡ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്ക് പണം നല്‍കണമെന്ന് ഉത്തരവ്. എപിഎല്‍ വിഭാഗത്തിലുള്ളവരില്‍ നിന്ന് ചികിത്സയ്ക്ക് പണം ഈടാക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്. പോസ്റ്റ് കൊവിഡ് സര്‍ക്കാര്‍ ആശുപത്രികളിലെ വാര്‍ഡില്‍ 750 രൂപ, ഐസിയു വെന്‍റിലേറ്ററില്‍ 2000 രൂപ, എച്ച്ഡിയു 1250 രൂപ, ഐസിയു 1500 രൂപ എന്നിങ്ങനെയാണ് തുക ഈടാക്കുക. ആരോഗ്യ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെ ഉള്ള സർക്കാർ ആശുപത്രികളിലാണ് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ ഒരുക്കിയിരിക്കുന്നത്. താലൂക്ക് ആശുപത്രികൾ, ജില്ലാ ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ നിന്ന് റഫർ ചെയ്ത് വരുന്ന പോസ്റ്റ് കൊവിഡ് രോഗികളെ ഇവിടെ പരിശോധിക്കും. കൊവിഡ് ഭേദമായവർ എല്ലാ മാസവും ക്ലിനിക്കൽ എത്തി പരിശോധന നടത്തണം. ഇവരിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉള്ളവരെ കൊവിഡ് ആശുപത്രികളിൽ ചികിത്സ നൽകണം എന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!