
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീ പിടുത്തം അട്ടിമറിയല്ലെന്ന് അന്തിമ റിപ്പോർട്ട്. ഫാനിൻ്റെ മോട്ടോർ ചൂടായി തീ പിടിച്ച് താഴേക്ക് വീഴുകയായിരുന്നുവെന്നും ഫയലുകളിലും കർട്ടനിലും തീ പടർന്നുവെന്നുമാണ് റിപ്പോർട്ട്. ഫോറൻസിക് പരിശോധനയിൽ അട്ടിമറി കണ്ടെത്താനായില്ല.
എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് റിപ്പോർട്ട് നൽകിയത്. കൊച്ചിയിലും ബെംഗലൂരുവിലും ഫാനിൻ്റെ ഭാഗങ്ങൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഫാനിന്റെ മോട്ടോറും വയറും പൂർണമായും കത്തിയിരുന്നു, അട്ടിമറിയാണോ ഷോർട്ട് സർക്യൂട്ടാണോ എന്ന് തെളിയിക്കാൻ ശാസ്ത്രീയ പരിശോധനകൾക്ക് കഴിഞ്ഞില്ല. സെക്രട്ടേറിയറ്റിന്റെ പ്രൊട്ടോക്കോൾ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്.
2020 ഓഗസ്റ്റ് 25ന് വൈകിട്ടായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുളള ആസൂത്രിത തീപിടുത്തമെന്ന് രാഷ്ട്രീയ ആരോപണം ഉയര്‍ന്നിരുന്നു. തിരുവനന്തപുരം ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ ഷോർട്ട് സർക്യൂട്ട് തെളിയിച്ചിരുന്നില്ല. പ്രധാന ഫയലുകളൊന്നും കത്തി നശിച്ചിട്ടില്ലെന്നും പ്രത്യേക സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam