
തിരുവനന്തപുരം: കെല്‍ട്രോണിന്‍റെ കീഴില്‍ സ്വകാര്യ കമ്പനികളുമായി ചേർന്ന് ട്രാഫിക് ക്യാമറകള്‍ സ്ഥാപിക്കാനുള്ള പൊലീസ് പദ്ധതിക്ക് തടയിട്ട് ധനവകുപ്പ്. നിയമലംഘകരിൽ നിന്നും പിരിക്കുന്ന പിഴയിൽ നിന്നും പ്രതിമാസം നിശ്ചിത തുക ഈടാക്കാൻ കെൽട്രോൺ തയ്യാറാക്കിയ വ്യവസ്ഥ അംഗീകരിക്കാനാകില്ലെന്നാണ് ധനവകുപ്പ് നിലപാട്. 400 കോടിലധികം മുടക്ക് മുതലുള്ള പദ്ധതിയാണ് കെൽട്രോണ്‍ മുഖേന പൊലീസ് നടപ്പാക്കാൻ ഉദ്യേശിക്കുന്നത്.
മോട്ടോർ വാഹനവകുപ്പ് എഐ ക്യാമറകള്‍ സ്ഥാപിച്ച മാതൃകയിൽ 1000 ക്യാമറകള്‍ സ്ഥാപിക്കാനാണ് പൊലീസ് പദ്ധതി. പൊലീസ് പണം മുടക്കില്ല. കമ്പനികള്‍ പണം മുടക്കി ക്യാമറകള്‍ സ്ഥാപിക്കണം. 10 വർഷത്തിനുള്ളിൽ പിഴത്തുകയിൽ നിന്നും മുടക്കുമുതൽ കമ്പനിക്ക് തിരികെ നൽകുന്നതായിരുന്നു ടെണ്ടർ നിർദ്ദേശം. ഇതിനായി പൊലീസും കെൽട്രോണുമായി സംയുക്ത ട്രഷറി അക്കൗണ്ട് തുടങ്ങുമെന്നതായിരുന്ന വ്യവസ്ഥ.
ക്യാമറ വഴി വരുന്ന പിഴപ്പണത്തത്തിൽ നിന്നും ഓരോ മാസവും നിശ്ചിത പണം കെൽട്രോണിന് നേരിട്ടെടുക്കാനായി പ്രത്യേക അക്കൗണ്ട് തുടങ്ങാൻ അനുവദിക്കില്ലെന്നും ഇത്തരമൊരു അക്കൗണ്ട് തുടങ്ങാൻ നിയമപരായ സാധ്യതയില്ലെന്നുമാണ് ധനവകുപ്പ് നിലപാട്. പണം മുഴുവനായി സർക്കാരിലേക്ക് അടച്ച ശേഷം ഓരോ മാസവും തിരിച്ചടക്കേണ്ട പണത്തിൻെറ ബില്ലു നൽകിയാൽ ധാരണപ്രകാരമുള്ള പണം നൽകാമെന്ന് ധനവകുപ്പ് പറയുന്നു. പക്ഷെ കെൽട്രോൺ ഇത് അംഗീകരിച്ചിട്ടില്ല.
ഏഴ് തവണ ടെണ്ടര്‍ വിളിച്ചിട്ടും നടപ്പാക്കാൻ കഴിയാത്ത പദ്ധതിയാണെന്നും കെൽട്രോൺ വ്യവസ്ഥ അംഗീകരിക്കണമെന്നുമാണ് പൊലീസിന്റെയും നിലപാട്. ആയിരം ക്യാമറ സ്ഥാപിച്ച് അത് പ്രവര്‍ത്തന ക്ഷമമാക്കുന്നതിനുള്ള സാങ്കേതിക സംവിധാനം കെൽട്രോണിന് ഇല്ല. ഈ പദ്ധതിയിലും പുറം കരാര്‍ നൽകി സ്വകാര്യ കമ്പനികളെ സഹായിക്കുന്ന നിലപാടാണ് കെൽട്രോണിനുള്ളതെന്ന് ഇതിനകം ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam