
തിരുവനന്തപുരം : പാലക്കാട് നെന്മാറ പോത്തുണ്ടിയില്‍ കൊലചെയ്യപ്പെട്ട സുധാകരൻ എന്നവരുടെ ഇളയ മകളായ അഖിലക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മുന്ന് ലക്ഷം രൂപ അനുവദിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. പാലക്കാട് നെന്മാറയിലെ പോത്തുണ്ടിയിൽ നടന്ന ഇരട്ടക്കൊലപാതകം കേരളത്തെ നടുക്കിയ ക്രൂരമായ സംഭവങ്ങളിലൊന്നാണ്. 2025 ജനുവരി 27-നാണ് പോത്തുണ്ടി ബോയൻ കോളനിയിൽ ലക്ഷ്മി (75), മകൻ സുധാകരൻ (56) എന്നിവർ ദാരുണമായി കൊല്ലപ്പെട്ടത്. അയൽവാസിയായ ചെന്താമര (57) എന്നയാളാണ് ഈ കൊലപാതകങ്ങൾ നടത്തിയത്. 2019-ൽ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ചെന്താമര. ഈ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇയാൾ സുധാകരനെയും അമ്മയെയും ആക്രമിച്ചത്.
പത്തനംതിട്ട ജില്ലയിൽ 2023 ജനുവരി മുതലുള്ള പ്രകൃതി ദുരന്തത്തിൽ പൂർണമായോ/ഭാഗികമായോ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച 143 ദുരന്തബാധിതർക്ക് വിതരണം ചെയ്യാന്‍ 58,45,500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് അനുവദിക്കും.
മത്സ്യബന്ധനം നിരോധിച്ചുകൊണ്ടുള്ള കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന് 2025 മെയ് 18 നും 31 നും ഇടയിൽ നഷ്ടപ്പെട്ട 14 തൊഴിൽ ദിവസങ്ങൾക്ക് നഷ്ടപരിഹാരം നല്‍കും. 1,72,160 മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ കുടുംബങ്ങൾക്കും വിതരണം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 48,20,48,000 രൂപ അനുവദിക്കും.
ഇടുക്കി ജില്ലയിലെ കട്ടപ്പന വില്ലേജിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്ന ജോലിക്കിടെ മരണപ്പെട്ട തമിഴ്‌നാട് സ്വദേശികളായ ജയറാം, മൈക്കിൾ, സുന്ദരപാണ്ഡ്യൻ എന്നിവരുടെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ വീതം അനുവദിക്കും.
ഉജ്ജീവന വായ്പാ പദ്ധതി പ്രകാരം സൗത്ത് ഇന്ത്യൻ ബാങ്ക് തൃശൂർ ശാഖയിൽ നിന്ന് വായ്പ എടുത്ത 20 കർഷകർക്ക് / സംരംഭകർക്ക് മാർജിൻ മണി വിതരണം ചെയ്യുന്നതിനായി ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്ക് 21,93,750 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam