സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ: മാവോയിസ്റ്റ് പ്രവർത്തകരെന്ന് പ്രതികൾ സമ്മതിച്ചതായി എഫ്ഐആര്‍

By Web TeamFirst Published Nov 5, 2019, 1:19 PM IST
Highlights

ബുക്കുകളുടെ പുറംചട്ടയിൽ കോഡ് ഭാഷയിൽ എഴുത്തുകൾ ഉണ്ട്. മരട് ഫ്ലാറ്റുകളുമായി ബന്ധപ്പെട്ട ലേഖനം പിടിച്ചെടുത്തെന്നും എഫ്ഐആര്‍. താഹയുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ഇന്ത്യയിലെ ജാതിപ്രശ്നത്തെക്കുറിച്ച് മാവോയിസ്റ്റ് കേന്ദ്രക്കമറ്റി പുറത്തിറക്കിയ പുസ്തകം പിടിച്ചെടത്തതായി സെര്‍ച്ച് റിപ്പോര്‍ട്ട്

കോഴിക്കോട്: സിപിഎം പ്രവര്‍ത്തകരായ രണ്ട് വിദ്യാർത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ  മാവോയിസ്റ്റ് പ്രവർത്തകർ എന്ന് പ്രതികൾ സമ്മതിച്ചതായി എഫ്ഐആര്‍. ഇവരില്‍ നിന്ന് മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയുടെ ലഘുലേഖ പിടിച്ചെടുത്തെന്ന് എഫ്ഐആറില്‍ പറയുന്നു. ബുക്കുകളുടെ പുറംചട്ടയിൽ കോഡ് ഭാഷയിൽ എഴുത്തുകൾ ഉണ്ട്. മരട് ഫ്ലാറ്റുകളുമായി ബന്ധപ്പെട്ട ലേഖനം പിടിച്ചെടുത്തെന്നും എഫ്ഐആറിൽ പറയുന്നു. സെർച്ച് റിപ്പോർട്ടിന്‍റെ പകർപ്പും,  എഫ്ഐആറിന്‍റെ പകർപ്പും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

താഹയുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ഇന്ത്യയിലെ ജാതിപ്രശ്നത്തെക്കുറിച്ച് മാവോയിസ്റ്റ് കേന്ദ്രക്കമറ്റി പുറത്തിറക്കിയ പുസ്തകം പിടിച്ചെടുത്തതായി സെര്‍ച്ച് റിപ്പോര്‍ട്ട് വിശദമാക്കുന്നു. അതേസമയം പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം കേട്ട കോടതി നാളെ വിധി പറയുമെന്ന് അറിയിച്ചു.

ഇരുവരും നിരോധിത സംഘടനയുടെ അംഗങ്ങളെന്ന് തെളിയിക്കുന്ന രേഖകളൊന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യിലില്ലെന്ന് പ്രതിഭാഗം വാദിച്ചു. യുഎപിഎ നിലനിൽക്കില്ലെന്ന് വാദിച്ച പ്രതിഭാഗം, പിടിയിലായവർ ഏതു ദിവസും കോടതിയിൽ ഹാജരാകാൻ തയാറാണെന്നും പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വ എംകെ ദിനേശൻ പറഞ്ഞു.

അതേസമയം പ്രതികളുടെ പക്കൽ നിന്നും പിടികൂടിയ പുസ്തകങ്ങൾ കോടതിയിൽ ഹാജരാക്കി. ഇതൊക്കെ എന്താണെന്ന് കോടതി പ്രതിഭാഗത്തോട് ചോദിച്ചു. പ്രതികളുടെ പക്കൽ നിന്നും കണ്ടെടുത്ത നോട്ടീസുകളും കോടതിയിൽ പൊലീസ് ഹാജരാക്കിയിരുന്നു. പുസ്തകങ്ങൾ വായിക്കാൻ വേണ്ടി എടുത്തതാകാമെന്നാണ് പ്രതിഭാഗം കോടതിയിൽ പറഞ്ഞത്. 

ജോഗിയുടെ പേരിലുണ്ടായിരുന്ന കുറിപ്പ് എന്താണെന്നും കോടതി ചോദിച്ചു. എന്നാൽ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർക്കുന്ന തരത്തിൽ യാതൊരു വാദവും പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായില്ല. യുഎപിഎ പിൻവലിക്കുന്ന കാര്യത്തിൽ സർക്കാരിൽ നിന്ന് ഇതുവരെ ഉത്തരവുണ്ടായിട്ടില്ലെന്നും നിലവിൽ യുഎപിഎ ചുമത്തി തന്നെയാണുള്ളതെന്നും കോടതിയിൽ പ്രോസിക്യുഷൻ വിശദീകരിച്ചു.

പിടിയിലാകാനുള്ള മൂന്നാമനായുള്ള തെരച്ചിൽ നടക്കുന്നുണ്ട്. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട ദളത്തിലെ അംഗങ്ങളാണ് അലനും താഹയും പിടിയിലാകാനുള്ള മൂന്നാമനുമെന്നാണ് പൊലീസ് പറയുന്നത്. കേരളത്തിലുടനീളം തീവ്ര ഇടത് പ്രശ്നങ്ങൾ നടക്കുമ്പോഴൊക്കെ ഇവിടങ്ങളിലെല്ലാം ഇരുവരും എത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു. 

click me!