
തൃശ്ശൂർ: തൃശ്ശൂർ പൂരം വെടിക്കെട്ടിലെ പ്രതിസന്ധി അയയുന്നു. ജില്ലാ ഭരണകൂടം നടത്തിയ ചർച്ചകൾക്ക് പിന്നാലെ മണിക്കൂറുകൾ വൈകിയ ശേഷം വെടിക്കെട്ട് നടത്താമെന്ന് ദേവസ്വങ്ങൾ സമ്മതിച്ചു. ആറരയോടെ പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് നടത്തും. പിന്നാലെ തിരുവമ്പാടി ദേവസ്വവും വെടിക്കെട്ട് നടത്തും. മന്ത്രി കെ.രാജൻ നടത്തിയ ചർച്ചയിലാണ് മഞ്ഞുരുകിയത്.
ഇന്നലെ പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ചൊല്ലിയാണ് തൃശ്ശൂർ പൂരത്തിൽ പ്രതിസന്ധിയുണ്ടായത്. അനാവശ്യ നിയന്ത്രണങ്ങൾ എന്നാരോപിച്ച് തിരുവമ്പാടി ദേവസ്വം രംഗത്തെത്തിയതോടെ, കേട്ടകേൾവിയില്ലാത്ത പ്രതിസന്ധിക്കാണ് പൂരനഗരി സാക്ഷ്യം വഹിച്ചത്. തിരുവമ്പാടി ദേവസ്വം നിലപാട് കടുപ്പിച്ചതോടെ, മൂന്നരയ്ക്ക് നിശ്ചയിച്ച പൂരം വെടിക്കെട്ട് മുടങ്ങി. മഠത്തിൽ വരവ് പാതിയിൽ നിർത്തിവച്ചു. അലങ്കാര പന്തലിലെ ലൈറ്റ് ഉൾപ്പെടെ അണച്ചായിരുന്നു തിരുവന്പാടിയുടെ പ്രതിഷേധം.
സ്വരാജ് റൗണ്ടിലേക്ക് ഉള്ള എല്ലാ വഴികളും അടച്ച് ആളുകളെ തടഞ്ഞു എന്നും തിരുവമ്പാടി ആരോപിക്കുന്നു. തുടർന്ന് തിരുവമ്പാടിയുടെ രാത്രി എഴുന്നളളിപ്പ് നിർത്തിവെച്ചു. വെടിക്കെട്ട് സ്ഥലത്തു നിന്ന് പൂരക്കമ്മിറ്റിക്കാരെ മാറ്റണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. 175 പേർക്ക് മാത്രം പ്രവേശനമെന്നും പൊലീസ് നിർദ്ദേശിച്ചു. എന്നാൽ വെടിക്കെട്ട് പണിക്കാരും കമ്മിറ്റിക്കാരുമായി ഏറെ പേർ പൂര പറമ്പിൽ വേണമെന്ന് തിരുവമ്പാടി ആവശ്യപ്പെട്ടു.
പ്രതിസന്ധിയെ തുടർന്ന് തിരുവമ്പാടിയുടെ രാത്രിയിലെ മഠത്തിൽ വരവ് നിർത്തിവെച്ചു. അലങ്കാര പന്തലിലെ വെളിച്ചം ഒഴിവാക്കിയായിരുന്നു തിരുവമ്പാടിയുടെ പ്രതിഷേധം. പൊലീസ് നടപടി പതിവില്ലാത്തതെന്ന് തിരുവമ്പാടി പറഞ്ഞു. പൂര പറമ്പിൽ പൊലീസ് രാജെന്നായിരുന്നു ദേശക്കാരുടെ പരാതി. വെടിക്കെട്ട് വൈകിയതിനെ തുടർന്ന് സ്വരാജ് റൗണ്ടിൽ നൂറ് കണക്കിന് ആളുകളാണ് കാത്തിരുന്നത്. പോലീസ് നിയന്ത്രണം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam