ശ്രീകാര്യം സോണൽ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജുവിനെയാണ് (42) ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. നികുതി തട്ടിപ്പ് വിവാദമായതോടെ ഒളിവിലായിരുന്നു ബിജു.
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ (Thiruvannathapuram corporation) പൊതുജനങ്ങളടച്ച 33 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ (Tax evasion)ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീകാര്യം സോണൽ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജുവിനെയാണ് (42) ശ്രീകാര്യം പൊലീസ് (sreekaryam) അറസ്റ്റ് ചെയ്തത്. നികുതി തട്ടിപ്പ് വിവാദമായതോടെ ഒളിവിലായിരുന്നു ബിജു.
തിരുവനന്തപുരം കോര്‍പറേഷനിലെ നേമം, ശ്രീകാര്യം, ആറ്റിപ്ര സോണുകളിലാണ് വന്‍ നികുതി വെട്ടിപ്പ് നടത്തിയത്. പൊതുജനങ്ങളില്‍ നിന്ന് സ്വീകരിച്ച പണം കോര്‍പേറേഷന്‍ അക്കൗണ്ടില്‍ അടക്കാതെ തട്ടിയെടുക്കുകയായിരുന്നു. ശ്രീകാര്യം സോണില്‍ ഒന്നരവര്‍ഷത്തിനിടെ 26.5 ലക്ഷവും ശ്രീകാര്യത്ത് 5 ലക്ഷവും ആറ്റിപ്രയില്‍ 2 ലക്ഷം രൂപയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തട്ടിയെടുത്തതായി കണ്ടെത്തി. സൂപ്രണ്ട് എസ് ശാന്തി അടക്കം 7 ഉദ്യോഗസ്ഥരെ ഇതിനകം കോര്‍പറേഷന്‍ സസ്പെന്‍റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആദ്യ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.
നികുതി വെട്ടിപ്പ് വിവാദമായതോടെ ഒളിവില്‍ പോയ ശ്രീകാര്യം സോണിലെ ജീവനക്കാരന്‍ ബിജുവിനെയാണ് കല്ലറയില്‍ വെച്ച് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് സോണുകളിലെയും പൊലീസ് അന്വേഷണം തുടരുകയാണ്. കോര്‍പറേഷന്‍ കണ്ടെത്തിയ നികുതി തട്ടിപ്പ് പൊലീസും സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ആദ്യ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. അതേ സമയം എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ നടത്തുന്ന സമരം ഇപ്പോഴും തുടരുകയാണ്.