കൊവിഡ് വാക്സീൻ കേരളത്തിന്; രാവിലെ 11.30ന് കൊച്ചിയിലെത്തും, വൈകിട്ട് തലസ്ഥാനത്തും

By Web TeamFirst Published Jan 13, 2021, 12:48 AM IST
Highlights

കേന്ദ്ര സംഭരണ ശാലകളിൽ നിന്ന് എത്തുന്ന കൊവിഷീൽഡ് വാക്സീൻ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ മേഖല സംഭരണ ശാലകളിലേക്കാണ് ആദ്യം എത്തിക്കുക

തിരുവനന്തപുരം: ആദ്യഘട്ട കൊവിഡ് വാക്സീൻ ഇന്ന് കേരളത്തിലെത്തും. വാക്സീനുമായുള്ള വിമാനം രാവിലെ 11.30 ന് നെടുമ്പാശേരിയിലും വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരത്തുമെത്തും. ഗോ എയർ വിമാനത്നാതിലെത്തുന്ന വാക്സിൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ജില്ലാ സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റും. ആദ്യബാച്ചിൽ 25 ബോക്സുകളാകും ഉണ്ടാകുക. ഇതിൽ 15 ബോക്സുകൾ എറണാകുളത്തേക്കും പത്തു ബോക്സുകൾ കോഴിക്കോട്ടേക്കും ആണെന്നാണ് വ്യക്തമാകുന്നത്. കേരളത്തിന് 4.35 ലക്ഷം വയല്‍ വാക്സിനാണ് ആദ്യഘട്ടം ലഭിക്കുക. 10 ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയല്‍. സംസ്ഥാനത്തെ മൂന്ന് മേഖല കേന്ദ്രങ്ങളില്‍ നിന്നാകും ജില്ലകളിലേക്ക് വാക്സീൻ എത്തിക്കുക.

കേന്ദ്ര സംഭരണ ശാലകളിൽ നിന്ന് എത്തുന്ന കൊവിഷീൽഡ് വാക്സീൻ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ മേഖല സംഭരണ ശാലകളിലേക്കാണ് ആദ്യം എത്തിക്കുക. ഇവിടെ നിന്നും പ്രത്യേകം ക്രമീകരിച്ച വാഹനങ്ങളില്‍ ജില്ലകളിലെ വാക്സീനേഷൻ കേന്ദ്രങ്ങളിലെത്തിക്കും. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ വാക്സീനേഷൻ കേന്ദ്രങ്ങളിലേക്കും കൊച്ചിയില്‍ നിന്ന് എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വാക്സീനേഷൻ കേന്ദ്രങ്ങളിലേക്കും കോഴിക്കോട് സ്റ്റോറില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിലേക്കും വാക്സീൻ നല്‍കും. 

എറണാകുളം ജില്ലയില്‍ 12 , തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 വീതം, ബാക്കി ജില്ലകളില്‍ 9 വീതം അങ്ങനെ 133 കേന്ദ്രങ്ങളാണ് വാക്സീനേഷനായി ഒരുക്കിയിട്ടുള്ളത്. ഇവിടങ്ങളില്‍ ഒരു ദിവസം 100 വീതം പേര്‍ക്ക് വാക്സീൻ നൽകും. വാക്സീന്‍റെ ലഭ്യത അനുസരിച്ച് ഓരോ ജില്ലകളിലും നൂറിലധികം കേന്ദ്രങ്ങൾ വരും ദിവസങ്ങളില്‍ സജ്ജമാക്കും. നിലവില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ 359549 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടം വാക്സിൻ നൽകുക.

അതേസമയം ശനിയാഴ്ച തുടങ്ങുന്ന കൊവിഡ് വാക്സിനേഷനുള്ള മരുന്ന് മറ്റന്നാളോടെ രാജ്യത്ത് എല്ലായിടത്തും എത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഒന്ന് ദശാംശം ഒന്ന് കോടി ഡോസ് വാക്സീനാണ് പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ആദ്യ ഘട്ടം വാങ്ങുന്നത്. കേരളത്തിലേതടക്കം രാജ്യത്തെ പതിമൂന്ന് കേന്ദ്രങ്ങളിലേക്ക് അന്‍പത്തിയാറര ലക്ഷം ഡോസ് വാക്സീനാണ് അടിയന്തരമായി എത്തിക്കുന്നത്. കേന്ദ്രത്തിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് ആദ്യ ആയിരം മില്യണ്‍ ഡോസ് വാക്സീന്‍ മാത്രമാകും 200 രൂപക്ക് നല്‍കുകയെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നത്. പൊതുവിപണയില്‍ ആയിരം രൂപക്കാകും വാക്സീന്‍ ലഭ്യമാകുകയെന്ന് വ്യക്തമാക്കിയതോടെ അടുത്ത ഘട്ടങ്ങളിലേക്ക് വാക്സീന്‍ വാങ്ങുന്നത് കേന്ദ്രത്തിന്‍റെ സാമ്പത്തിക ബാധ്യത കൂട്ടിയേക്കും.

കൊവിഷീല്‍ഡിന് പുറമെ വാക്സിനേഷന്‍റെ ആദ്യഘട്ടത്തില്‍ കൊവാക്സീനും നല്‍കും. ഹൈദരബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കില്‍ നിന്നും ഡോസ് ഒന്നിന് 206 രൂപ നിരക്കിലാകും കേന്ദ്രം കൊവാക്സിന്‍ വാങ്ങുക. ഓര്‍ഡര്‍ നല്‍കിയ അന്‍പത്തിയഞ്ച് ലക്ഷം ഡോസില്‍ പതിനാറര ലക്ഷം ഡോസ് ഭാരത് ബയോടെക്ക് സൗജന്യമായി നല്‍കും. സ്ഫുട്നിക്, കാഡില്ലയടക്കം പരീക്ഷണ ഘട്ടത്തിലിരിക്കുന്ന നാല് വാക്സീനുകള്‍ക്കും വൈകാതെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചേക്കുമെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.

click me!