
കൊച്ചി: കടയ്ക്കാവൂർ പോക്സോ കേസിൽ കുടുംബം ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. ഇന്നലെ കൊടുക്കുമെന്നറിയിച്ചിരുന്നുവെങ്കിലും നടപടികൾ പൂർത്തിയായിരുന്നില്ല. മനുഷ്യാവകാശ സംഘടനകളുടെ കൂടി സഹകരണത്തോടെയാണ് ജാമ്യത്തിനായുള്ള ശ്രമങ്ങൾ.
അതേസമയം ഇരയായ കുട്ടിയുടെ മാനസിക - ശാരീരിക നില പരിശോധിക്കുന്നതിനായി കുട്ടികളുടെ മാനസികാരോഗ്യ വിദഗ്ദനുൾപ്പെടുന്ന വിശദമായ മെഡിക്കൽ ബോർഡിന് രൂപം നൽകാൻ പൊലീസ് കത്ത് നൽകി. കേസിൽ പൊലീസിനെതിരെ ഉയർന്ന ആക്ഷപങ്ങൾ പരിശോധിക്കാൻ നിയോഗിക്കപ്പെട്ട ഐ ജി കൂടുതൽ പരിശോധനകൾക്ക് ശേഷമേ റിപ്പോർട്ട് സമർപ്പിക്കൂ. കുട്ടിയുടെ വിശദ മെഡിക്കൽ പരിശോധന കൂടി പൂർത്തിയായ ശേഷമാകും നടപടികൾ പൂർത്തീകരിക്കുക.
അതേസമയം കേസിൽ പൊലീസിനെതിരായ ആക്ഷേപങ്ങൾ അന്വേഷിക്കുന്നതിന്‍റെ ഭാഗമായി ഇന്നലെ ഐജി ഹർഷിത അട്ടല്ലൂരി കേസ് ഡയറി വിളിപ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷം പ്രാഥമിക റിപ്പോർട്ട് ഉടനെ സമർപ്പിക്കാനുള്ള നീക്കത്തിലാണ് ഐജി. വിശദമായ വിവരങ്ങൾ തേടുന്നതിന്‍റെ ഭാഗമായാണ് കേസ് ഡയറി വിളിപ്പിച്ചത്. പൊലീസ് നടപടിക്രമങ്ങളിൽ വീഴ്ച്ചയുണ്ടായോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി കടയ്ക്കാവൂർ എസ്ഐയെ കഴിഞ്ഞ ദിവസം വിളിച്ചു വരുത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു.
ഭർത്താവിന്റെ സ്വാധീനത്തിന് വഴങ്ങി പൊലീസ് കള്ളക്കേസ് ചമച്ചുവെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്. കുടുംബത്തിൽ നിന്നും ഐജി വിവരങ്ങൾ തേടും. ഇതുവരെയുള്ള അന്വേഷണത്തിൽ പൊലീസിന് വീഴ്ച്ചകളുണ്ടായിട്ടില്ലെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന. കേസ് ഡയറിയും അനുബന്ധ രേഖകളും പരിശോധിച്ച ശേഷമാകും ഐജി റിപ്പോർട്ട് നൽകുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam