
കൊല്ലം: നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അഞ്ച് വനിതാ ജീവനക്കാര്‍ കസ്റ്റഡിയില്‍. രണ്ട് കോളേജ് ജീവനക്കാരും മൂന്ന് ഏജന്‍സി ജീവനക്കാരുമാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് ഡിഐജി നിശാന്തിനി പറഞ്ഞു. പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ അധികൃതർക്ക് സംഭവിച്ച ഗുരുതര വീഴ്ചകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നു. പരീക്ഷാ സുരക്ഷയിൽ മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്ത പത്തംഗ സംഘമാണ് വിദ്യാർത്ഥിനികളെ അപമാനിച്ചത്. ഇന്ന് കോളജിൽ എത്തിയ സൈബർ പൊലീസ് സംഘം പരിശോധനയുടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.
വിദ്യാർത്ഥിനികളെ അടിവസ്ത്രം അഴിപ്പിച്ച സ്വകാര്യ ഏജൻസിയിലെ ആളുകൾക്ക് എതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും സ്വകാര്യത ഹനിച്ചതിനും കേസെടുത്തു. നീറ്റ് കൊല്ലം സിറ്റി കോ ഓർഡിനേറ്റർ സംഭവം നിഷേധിക്കുകയാണ്. എന്നാൽ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചിട്ടുണ്ട് എന്നാണ് പൊലീസിന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. തിരുവനന്തപുരത്തെ സ്റ്റാർ ട്രെയിനിങ് എന്ന സ്വകാര്യ ഏജന്‍സിയെ ആയിരുന്നു പരീക്ഷയുടെ സുരക്ഷാ ചുമതല ഏൽപ്പിച്ചിരുന്നത്. ഇവർ ഇത് കരുനാഗപ്പള്ളി സ്വദേശിക്ക് ഉപകരാർ നൽകി. ഈ ഉപകരാറുകാരൻ നിയോഗിച്ച ഒരു പരിശീലനവും ഇല്ലാത്ത ആളുകളാണ് പെൺകുട്ടികളെ അവഹേളിച്ചത്.
എന്നാൽ സംഭവം അറിഞ്ഞിട്ടില്ലെന്നാണ് തിരുവനന്തപുരത്തെ സ്റ്റാർ ഏജൻസി പറയുന്നത്. കുട്ടികൾ കരയുന്നത് കണ്ടപ്പോൾ തങ്ങളുടെ രണ്ട് വനിതാ ജീവനക്കാർ മാനുഷിക സഹായം നൽകുക മാത്രമാണ് ചെയ്തത് എന്ന് പരീക്ഷാ സെന്‍റര്‍ ആയിരുന്ന ആയൂർ മാർത്തോമാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി അധികൃതർ പറഞ്ഞു. കൊട്ടാരക്കര ഡിവൈഎസ്‍പി ജി ഡി വിജയകുമാർ ആണ് കേകേസ് അന്വേഷിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam