കോഴിക്കോട്: ഇന്ന് രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 11 ആയി ഉയർന്നു. ജില്ലയിൽ ഏറ്റവും അവസാനം രോഗം സ്ഥിരീകരിച്ച ആറ് പേരിൽ അഞ്ച് പേരും ഒരു കുടുംബത്തിൽപ്പെട്ടവരാണ് എന്നത് ആശങ്ക ഇരട്ടിയാക്കുന്നു. കോഴിക്കോട് വടകരയ്ക്ക് അടുത്ത് എടച്ചേരിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
വിദേശത്തും നിന്നും എത്തിയ രണ്ട് യുവാക്കൾ, ഇവരുടെ പിതാവ്, മാതാവ്, സഹോദരിയുടെ മകൾ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നേരത്തെ കൊവിഡ് രോഗം ബാധിച്ചു മരിച്ച മാഹി സ്വദേശിയുമായുള്ള സമ്പർക്കം മൂലമാണ് ഇവർക്കെല്ലാം രോഗം സ്ഥിരീകരിച്ചത് എന്നാണ് പ്രാഥമിക അനുമാനം.
ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് എടച്ചേരി. ഈ കുടുംബത്തിൽ ആദ്യം രോഗം സ്ഥിരീകരിച്ചത് യുവാക്കളുടെ പിതാവും ഗൃഹനാഥനുമായ വ്യക്തിക്കാണ്. ഇയാളുടെ പരിശോധന ഫലം ലഭിച്ചപ്പോൾ തന്നെ വീട്ടിലും ആശുപത്രിയിലും ഇയാൾക്കൊപ്പമുണ്ടായിരുന്ന ബന്ധുക്കളെ ജില്ലാ ഭരണകൂടം ഇടപെട്ട് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്നു.