
കോഴിക്കോട്: കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനം രണ്ടുതവണ ലാന്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്ന് ഫ്‌ളൈറ്റ് ട്രാക്കര്‍ വെബ്‌സൈറ്റ് സൂചിപ്പിക്കുന്നു. ദുബായില്‍ നിന്ന് പുറപ്പെട്ട ബോയിംഗ് 737 എന്‍ജി വിമാനം രണ്ട് തവണ ലാന്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്നാണ് മാപ്പില്‍ നിന്ന് ലഭിക്കുന്ന വിവരം.
ഇന്നലെ രാത്രിയാണ് ടേബിള്‍ ടോപ്പ് വിമാനത്താവളമായ കരിപ്പൂരില്‍ അപകടമുണ്ടായത്. ഇതുവരെ 19 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. സ്വീഡിഷ് കമ്പനിയായ ഫൈറ്റ് റഡാര്‍ 24 ആണ് ഇത്തരമൊരു സൂചന നല്‍കുന്നത്. ഫ്‌ളൈറ്റ് ട്രാക്കിംഗ് വിവരങ്ങള്‍ പങ്കുവയ്ക്കുന്ന വെബ്‌സൈറ്റ് ആണ് ഇത്.
174 പേര്‍ യാത്രക്കാരും 10 കുട്ടികളും രണ്ട് പൈലറ്റുമാരും നാല് കാബിന്‍ ക്രൂവുമാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ച 19 പേരില്‍ രണ്ടുപേര്‍ വിമാനത്തിന്റെ പൈലറ്റുമാരാണ്.
ഇന്ത്യയില്‍ 2010 ലാണ് അവസാനമായി വിമാനാപകടമുണ്ടായത്. ദുബായില്‍ നിന്ന് മംഗളുരുവിലേക്ക് പുറപ്പെട്ട വിമാനം റണ്‍വെയില്‍ വച്ച് കത്തിനശിക്കുകയായിരുന്നു. എയര്‍ ഇന്ത്യയുടെ ബോയിംഗ് 737 - 800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അന്ന് 158 പേരാണ് മരിച്ചത. എട്ടുപേര്‍ മാത്രമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam