
കൊച്ചി: കൊച്ചിയിലെ പ്രളയഫണ്ട് തട്ടിപ്പ് കേസിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചതിനെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. തട്ടിപ്പിന് പിന്നിൽ എറണാകുളം സിപിഎമ്മിലെ ഉന്നതർക്ക് പങ്കുണ്ടെന്നാണ് കോൺഗ്രസ് ആരോപണം.അതേസമയം 73ലക്ഷം രൂപ കാണാനില്ലെന്ന എഡിഎമ്മിന്‍റെ പരാതിയിൽ കഴിഞ്ഞ ദിവസം പുതിയതായി രജിസ്റ്റർ ചെയ്ത കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി.
90 ദിവസമായിട്ടും ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകാത്തതിനെ തുടർന്നാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി സിപിഎം നേതാവ് ഉൾപ്പടെയുള്ള പ്രതികൾക്ക് ഉപാധികളോടെ ജാമ്യം നൽകിയത്. ആഭ്യന്തരവകുപ്പിന് സംഭവിച്ച വീഴ്ചയിൽ മുഖ്യമന്ത്രിക്ക് ധാർമിക ഉത്തരാവിദത്തമുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. കളക്ട്രേറ്റിലെ നാല് ജൂനിയർ സൂപ്രണ്ടുമാർ വ്യാജ രസീതിയിൽ ഒപ്പു വെച്ചു. ഒളിവിൽ കഴിയുന്ന മൂന്ന് പേരെ പിടികൂടിയാൽ എറണാകുളത്തെ സിപിഎമ്മിലെ ഉന്നതരുടെ പങ്ക് പുറത്ത് വരുമെന്നും പ്രതിഷേധ സമരത്തിൽ ബെന്നി ബെഹനാൻ എംപി പറഞ്ഞു.
എറണാകുളം കളക്ട്റ്റിലെ പരാതി പരിഹാര സെല്ലിലെ ക്ളർക്കും ഒന്നാം പ്രതിയുമായ വിഷ്ണു പ്രസാദ്, രണ്ടാം പ്രതിയും മുഖ്യ ഇടനിലക്കാരനുമായ മഹേഷ്, ആറാം പ്രതിയും സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവുമായ നിതിൻ എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്. പ്രളയഫണ്ട് തട്ടിപ്പ് കേസിൽ രണ്ടാമത്ത് രജിസ്റ്റർ ചെയ്ത കേസിലും വിഷ്ണു പ്രസാദിന് മുഖ്യപങ്കുണ്ടെന്നാണ് സൂചന.
അക്കൗണ്ടിൽ നിന്ന് പണം കാണാതായ സംഭവത്തിൽ ജില്ല കളക്ടർ കളക്ട്രേറ്റിലെ 11 ജീവനക്കാർക്ക് നോട്ടീസ് നൽകി.ഈ വിഷയത്തിൽ പ്രതികരണത്തിന് ഇല്ലെന്നാണ് ജില്ല കളക്ടർ എസ് സുഹാസിന്‍റെ പ്രതികരണം.അതേസമയം കൊച്ചിയിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.സമൂഹ്യ അകലം ഇല്ലാതെ സമരം നടത്തിയതിനാണ് കേസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam