
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലായി 102 ഇടത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനുകളിലും മറ്റ് ഭക്ഷണ വിതരണ കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത്. കാന്റീനുകളിലും, വിദ്യാര്‍ത്ഥികള്‍ക്കുള്ള മെസുകളിലും സുരക്ഷിതമല്ലാത്ത ഭക്ഷണം നല്‍കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷാ പരിശോധകള്‍ ശക്തമാക്കിയത്.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ - സ്വകാര്യ മെഡിക്കല്‍ കോളേജുകളിലുമായി 102 പരിശോധനകളാണ് നടത്തിയത്. പരിശോധനയില്‍ കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെസ് വളരെ വൃത്തിഹീനമായി കണ്ടെത്തിയതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്താകെ കാന്റീന്‍, മെസ്, തുടങ്ങിയ 22 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഏഴ് സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കുന്നതിന് നോട്ടീസ് നല്‍കി. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ക്യാമ്പസുകളിലെ ചില കാന്റീനുകളും വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ മെസുകളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി ഭക്ഷണത്തിന്റെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam