
മലപ്പുറം: തവനൂരിൽ വിദേശയാത്ര വാഗ്ദാനം ചെയ്ത മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സിപി ബാവ ഹാജിക്കെതിരെ കേസ്. തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം, തെരഞ്ഞെടുപ്പ് നിയമങ്ങൾ എന്നിവയുടെ ലംഘനം നടത്തിയെന്നാണ് എഫ്ഐആര്‍. തവനൂർ യുഡിഎഫ് സ്ഥാനാർഥി വിഎസ് ജോയിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം സമ്മാനിക്കുന്ന പഞ്ചായത്ത് കമ്മിറ്റിക്കാണ് വിദേശ യാത്ര വാഗ്ദാനം ചെയ്തത്. കഴിഞ്ഞ ദിവസമാണ് മലപ്പുറം തവനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് കൂടുതൽ ലീഡ് നൽകാൻ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ബാവ ഹാജി ഓഫർ മുന്നോട്ടുവെച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി വി എസ് ജോയിക്ക് നല്ല വോട്ട് വാങ്ങികൊടുക്കുന്ന മണ്ഡലം ബൂത്ത് കമ്മിറ്റികൾക്ക് വിദേശ യാത്രയായിരുന്നു വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഭാരവാഹികൾക്ക് പതിനഞ്ച് ദിവസത്തെ വിദേശ യാത്രയാണ് വാഗ്ദാനം ചെയ്തതിരിക്കുന്നത്. തവനൂരിലെ തെരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു പ്രഖ്യാപനം. ബൂത്ത് കമ്മിറ്റി ടാർഗറ്റ് പൂർത്തീകരിച്ചാൽ ഓഫർ നൽകുമെന്നും പാർട്ടി പ്രവർത്തകർ മാത്രം പങ്കെടുത്ത സമ്മേളനമാണെന്നുമായിരുന്നു ബാവ ഹാജി പ്രതികരിച്ചത്. പ്രവർത്തകർക്ക് പ്രോത്സാഹനം നൽകുക എന്ന രീതിയിലാണ് പ്രഖ്യാപനം നടത്തിയത്.ഇതിൽ സ്ഥാനാർത്ഥിക്കോ യുഡിഎഫിനോ ഒരു ഉത്തരവാദിത്വവുമില്ല.തന്‍റെ സ്വന്തം ഉത്തരവാദിത്വത്തിൽ പറഞ്ഞ കാര്യമാണത്. പറഞ്ഞതിൽ ഒരു ചട്ടലംഘനവും ഇല്ലെന്നും ബാവ ഹാജി വ്യക്തമാക്കിയിരുന്നു. എന്നാൽ, ബാവ ഹാജിയുടെ വാഗ്ദാനത്തിൽ എസ് പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചട്ടലംഘനം ഉണ്ടോ എന്ന് പരിശോധിക്കുമെന്നുമായിരുന്നു കളക്ടർ വ്യക്തമാക്കിയിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam