
തിരുവനന്തപുരം: പ്രസിദ്ധ ഫോറൻസിക് വിദഗ്ധയും ചലച്ചിത്ര നടൻ ജഗദീഷിന്റെ ഭാര്യയുമായ ഡോക്ടർ രമയുടെ നിര്യാണത്തിൽ അനുസ്മരണക്കുറിപ്പുമായി ഹൈക്കോടതി അഭിഭാഷകൻ അജിത്കുമാർ. അർപ്പണ ബോധമുള്ള ഫോറൻസിക് വിദഗ്ധയായിരുന്നു ഡോ രമ എന്ന് അജിത് കുമാർ അനുസ്മരണക്കുറിപ്പിൽ പറയുന്നു. ഫോറൻസിക് വിദഗ്ധ എന്ന നിലയിൽ ഡോ രമയുടെ റിപ്പോർട്ടുകൾ കരുത്തായിരുന്നു. അഭയ കേസില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഡോ. രമ നേരിട്ടു. വിചാരണ ആരംഭിച്ചപ്പോള്‍ സാക്ഷിക്കൂട്ടില്‍ ഹാജരാകാന്‍ വിധി അവരെ അനുവദിച്ചില്ല. പക്ഷേ, അവരുടെ റിപ്പോര്‍ട്ട് മറ്റൊരു ഡോക്ടറുടെ കയ്യൊപ്പോടെ കോടതി സ്വീകരിച്ചു. അജിത് കുമാർ അനുസ്മരണക്കുറിപ്പിൽ പറഞ്ഞു.
അജിത്ത് കുമാറിന്റെ കുറിപ്പ്
ഡോ.രമയുടെ മരണവാര്‍ത്ത അറിഞ്ഞത് ഇന്നാണ്. കുറച്ചു നാളുകളായി അസുഖബാധിതയായിരുന്നു അവര്‍. ഒന്നു രണ്ടു കൊലപാതക കേസുകളിലെ ഫൊറന്‍സിക് വിദഗ്ധ എന്ന നിലയില്‍ സാക്ഷിക്കൂട്ടില്‍ വച്ച് ഞാന്‍ അവരെ കണ്ടിട്ടുണ്ട്. അര്‍പ്പണബോധമുള്ള ഫൊറന്‍സിക് വിദഗ്ധയായിരുന്നു അവര്‍. കോടതിയില്‍ റിപ്പോര്‍ട്ടുകള്‍ ഹാജരാകുന്നതിനു മുന്‍പ് തന്നെ പ്രാസിക്യൂഷന്‍ കേസും എതിര്‍ഭാഗത്തിന്റെ കേസും പ്രതിഭാഗം വക്കീലിനെക്കുറിച്ചും അവര്‍ കൃത്യമായി അന്വേഷിക്കും. അവരുടെ നീരീക്ഷണങ്ങളെ ഖണ്ഡിക്കുക എന്നത് എളുപ്പമല്ലായിരുന്നു. അവരെ ക്രോസ് വിസ്താരം ചെയ്യുന്ന കാഴ്ച കാണേണ്ടത് തന്നെയായിരുന്നു.
ഡോ.പരീഖ്, ഡോ.ബര്‍ണാഡ് അല്ലെങ്കില്‍ അവരുടെ തന്നെ പ്രഫസര്‍ ഉമാദത്തന്‍. അങ്ങനെ ആരെയെങ്കിലും ഉദ്ധരിച്ചു ചോദിച്ചാലും പോസ്റ്റ്‌മോര്‍ട്ടം ടേബിളിലെ കണ്ടെത്തലുകളെ അവര്‍ തെളിവുകള്‍ വച്ച് പ്രതിരോധിക്കും. പ്രോസിക്യൂഷനോടു ചേര്‍ന്നു നിന്നാണ് എല്ലായ്‌പ്പോഴും പ്രവര്‍ത്തിച്ചത്. പ്രോസിക്യൂഷന്‍ ദുര്‍ബലമാകാതിരിക്കാനുള്ള കടമ ഒരു ഫൊറന്‍സിക് വിദഗ്ധയ്ക്കുണ്ടെന്ന് അടിവരയിടുന്നതായിരുന്നു അവര്‍ ഹാജരാക്കിയിരുന്ന തെളിവുകള്‍.
വിചാരണക്കോടതിയിലെ ജഡ്ജിമാര്‍ക്ക് ഡോ. രമയുടെ കണ്ടെത്തലുകളെക്കുറിച്ച് വലിയ മതിപ്പായിരുന്നു. സത്യസന്ധതയും പ്രതിഭയും ഒത്തുച്ചേര്‍ന്ന ഒരു സ്ത്രീയായിരുന്നു അവര്‍. അഭയ കേസില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഡോ. രമ നേരിട്ടു. വിചാരണ ആരംഭിച്ചപ്പോള്‍ സാക്ഷിക്കൂട്ടില്‍ ഹാജരാകാന്‍ വിധി അവരെ അനുവദിച്ചില്ല. പക്ഷേ, അവരുടെ റിപ്പോര്‍ട്ട് മറ്റൊരു ഡോക്ടറുടെ കയ്യൊപ്പോടെ കോടതി സ്വീകരിച്ചു.സിബിഐക്കു വേണ്ടി ജസ്റ്റിസ് സുനില്‍ തോമസിനു മുമ്പില്‍ ആ റിപ്പോര്‍ട്ട് ശക്തിയുക്തം പ്രതിരോധിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. എന്റെ വളരെ അടുത്ത കുടുംബ സുഹൃത്തായിരുന്നു അവര്‍. ഡോക്ടര്‍ രമയുടെ വേര്‍പാടില്‍ ഭര്‍ത്താവ് ജഗദീഷിന്റെ വേദനയില്‍ പങ്കുചേരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam