
മലപ്പുറം: പെരിന്തൽമണ്ണ മണ്ണാർമലയിൽ നാട്ടുകാരെ ഭീതിയിലാക്കുന്ന പുലിയെ മയക്കുവെടി വെക്കാൻ വനം വകുപ്പ് ഉത്തരവിട്ടു. പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിൻ്റെ സബ്മിഷനുള്ള മറുപടിയായി വനം മന്ത്രി എ.കെ ശശീന്ദ്രനാണ് നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്. റോഡ് ഉപരോധമടക്കമുള്ള പ്രതിഷേധങ്ങള്‍ക്കൊടുവിൽ ഏറെക്കാലമായുള്ള ആവശ്യം വനം വകുപ്പ് അംഗീകരിച്ചതിൻ്റെ ആശ്വാസത്തിലാണ് മണ്ണാർമലയിലെ നാട്ടുകാർ.
നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ 30 തവണ പുലിയുടെ ദ്യശ്യം പതിഞ്ഞിട്ടും വനം വകുപ്പ് ഒന്നും ചെയ്തില്ലെന്നായിരുന്നു നജീബ് കാന്തപുരത്തിൻ്റെ പരാതി. ഏതുസമയത്തും ആളുകൾ അക്രമത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്നും എംഎൽഎ നിയമസഭയിൽ പറഞ്ഞു. മന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥർ മണ്ണാർമലയിലെത്തി. നേരത്തെ സ്ഥാപിച്ച ഒരു കൂടിനു പുറമേ മറ്റൊരു കൂടു കൂടി വനംവകുപ്പ് ഉദ്യോഗസ്ഥർ കൊണ്ടുവന്നു വച്ചു. പുലിയെ മയക്ക് വെടിവക്കുന്നതിനുള്ള പ്രാഥമിക ഒരുക്കങ്ങൾ ഉദ്യോഗസ്ഥർ വിലയിരുത്തി. മൂന്നാമതൊരു കൂടു കൂടി ഉടൻ തന്നെ സ്ഥാപിക്കാനാണ് വനം വകുപ്പ് തീരുമാനം. പിന്നാലെ പുലിയെ നിരീക്ഷിക്കും. രണ്ട് ദിവസം കാത്തിരുന്നിട്ടും പുലി കൂട്ടിൽ കയറുന്നില്ലെങ്കിൽ മയക്ക് വെടിവെച്ച് പിടികൂടുന്നതിലേക്ക് കടക്കാനാണ് വനം വകുപ്പ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam