
കൊച്ചി: കൊച്ചിയിൽ വ്യാജരേഖയുണ്ടാക്കി അവയവദാനത്തട്ടിപ്പു നടത്തിയ കേസിലെ പ്രതികൾ അവയവ കച്ചവട മാഫിയയുടെ കണ്ണികളെന്ന് പൊലീസ്. എറണാകുളം പള്ളിക്കര കേന്ദ്രീകരിച്ച് പ്രവർത്തിച്ച ആറംഗ സംഘത്തിൽ അഭിഭാഷകർ മുതൽ വ്യാപാരി വ്യവസായ സമിതി നേതാവ് വരെയാണ് ഭാഗമായത്. അറസ്റ്റിലായ പ്രതികളിൽ നിന്ന് എറണാകുളം എംപി ഹൈബി ഈഡൻ, ഉദുമ മുൻ എംഎംൽഎ സിഎച്ച് കുഞ്ഞമ്പു എന്നിവരുടെ പേരിലുണ്ടാക്കിയ കൃത്രിമ രേഖകൾ പൊലീസ് പിടിച്ചെടുത്തു.
ഒന്നാം പ്രതിയും മുഖ്യ ഏജൻ്റുമായ നജീബ്, നജീബിൻ്റെ ഭാര്യ റഷീദ, കുന്നത്തുനാട് സ്വദേശി സണ്ണി വര്‍ഗീസും ഭാര്യ സിനിയും, ഇവരുടെ കടയിലെ ജീവനക്കാരൻ ആസിഫ് എന്നിവരെയാണ് നിലവിൽ പൊലീസ് പിടികൂടിയത്. സണ്ണിക്ക് പള്ളിക്കരയിൽ സൺ കമ്യൂണിക്കേഷൻസ് എന്നൊരു സ്ഥാപനമുണ്ട്. ഇവിടെ നിന്നാണ് കൃത്രിമ രേഖകൾ തയ്യാറാക്കുന്നതും പ്രിൻ്റെടുക്കുന്നതും. സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ ജനപ്രതിനിധികളുടെ പേരിൽ തയ്യാറാക്കിയ വ്യാജ രേഖകൾ കണ്ടെടുത്തു. ഉദുമ മുൻ എംഎൽഎ സിഎച്ച് കുഞ്ഞമ്പുവിൻ്റെ പേരിലുള്ള വ്യാജ ലെറ്റര്‍ ഹെഡുകളും ഹൈബി ഈഡൻ്റെ പേരിലുള്ള അഫിഡവിറ്റുകളും പരിശോധനയ്ക്കിടെ കിട്ടി. വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും സീലുമുള്ള ബ്ലാക്ക് പേപ്പറുകളും പ്രതികൾ ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.
ഇവയെല്ലാം പിടികൂടിയ ഷോപ്പിൻ്റെ ഉടമ സണ്ണി കുന്നത്തുനാട് മര്‍ച്ചൻ്റസ് അസോസിയേഷൻ പ്രസിഡൻ്റ് കൂടിയാണ്. പിടിയിലായവര്‍ക്ക് പുറമെ, വലിയൊരു ശൃംഖല അവയവദാനത്തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസ്. സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്നവരെയാണ് സംഘം വലയിലാകുന്നത്. പണം നൽകി പ്രലോഭിപ്പിച്ചാണ് അവയവ ദാനത്തിന് അനുമതി നേടുന്നത്. പിന്നാലെ കൃത്രിമ രേഖകൾ ഉണ്ടാക്കിയാണ് അവയവ ദാന നടപടികൾക്ക് പ്രതികൾ വേഗം കൂട്ടുക. പ്രധാന പ്രതി നജീബിൻ്റെ ഭാര്യ റഷീദ തന്നെയാണ് അവയവക്കച്ചവടത്തിൻ്റെ വിവരങ്ങൾ പൊലീസിന് മുന്നിൽ വെളിപ്പെടുത്തിയത്. മൂന്നുവര്‍ഷമായി പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവര്‍ റാക്കറ്റിൽ സജീവമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam