അഭയകേസ്: എട്ട് തൊണ്ടിമുതലുകൾ തിരികെ വാങ്ങി; ഇവ തിരികെ നൽകിയില്ലെന്നും കോടതി മുൻ ജീവനക്കാരന്റെ മൊഴി

By Web TeamFirst Published Oct 14, 2019, 5:55 PM IST
Highlights

അഭയയുടെ ഡയറി ഉൾപ്പെടെ എട്ട് തൊണ്ടിമുതൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തിരികെ വാങ്ങിയെന്നും ഇവ കോടതിയിൽ രേഖാമൂലം തിരികെ നൽകിയില്ലെന്നുമാണ് കോടതി മുൻ ജീവനക്കാരൻ മൊഴി നല്‍കിയിരിക്കുന്നത്. 

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ തൊണ്ടിമുതൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തിരികെ വാങ്ങിയെന്ന് കോടതി മുൻ ജീവനക്കാരന്റെ മൊഴി. കോട്ടയം ആർഡിഒ കോടതിയിലെ യുഡി ക്ലാർക്കായിരുന്ന ദിവാകരൻ നായരാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ മൊഴി നല്‍കിയത്. 

അഭയയുടെ ഡയറി ഉൾപ്പെടെ എട്ട് തൊണ്ടിമുതൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തിരികെ വാങ്ങിയെന്നും ഇവ കോടതിയിൽ രേഖാമൂലം തിരികെ നൽകിയില്ലെന്നുമാണ് കോടതി മുൻ ജീവനക്കാരൻ മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം, സിസ്റ്റർ അഭയ കേസിൽ തിരുവനന്തപുരം സിബിഐ കോടതിയിൽ വിചാരണ തുടരുകയാണ്. ആറ് സാക്ഷികൾ വിചാരണക്കിടെ കൂറുമാറിയിരുന്നു. സിസ്റ്റർ അനുപമയാണ് ആദ്യം കൂറുമാറിയത്. സിസ്റ്റർ ആനി ജോൺ, സിസ്റ്റർ സുദീപ, സഞ്ജു പി മാത്യു, നിഷാ റാണി, അച്ചാമ്മ എന്നിവരാണ് കൂറുമാറിയ മറ്റുള്ളവർ.

Read Also: അഭയ കേസ്: കൂറുമാറ്റം തുടർക്കഥ, ഇന്ന് മൊഴിമാറ്റിയത് രണ്ട് സാക്ഷിക‌ൾ

അതിനിടെ, കേസിലെ സാക്ഷി പട്ടികയിൽ നിന്നും ചില ഡോക്ടർമാരെ ഒഴിവാക്കണമെന്ന് പ്രതിഭാഗം കോടതിയിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. രണ്ടാം ഘട്ട സാക്ഷി വിസ്താരം ആരംഭിച്ചപ്പോഴായിരുന്നു പ്രതിഭാഗം ആവശ്യവുമായി രം​ഗത്തത്തിയത്. എന്നാല്‍ സാക്ഷി പട്ടിക സമർപ്പിച്ചപ്പോള്‍ ഉന്നയിക്കാത്ത  തർക്കം ഇപ്പോൾ പറയേണ്ട കാര്യമില്ലെന്നായിരുന്നു കോടതി പ്രതിഭാഗത്തോട് പറഞ്ഞത്. ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്ന് വിചാരണ കോടതിയുടെ അധികാരമാണെന്നും തിരുവനന്തപുരം സിബിഐ കോടതി പറഞ്ഞു. 

Read More:

2009-ൽ കുറ്റപത്രം സമർപ്പിച്ച അഭയ കേസിൽ പത്ത് വർഷത്തിനു ശേഷമാണ് വിചാരണ നടക്കുന്നത്. വിചാരണ തടയണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് നടപടികൾ നിരന്തരം മാറ്റിവയ്ക്കുകയായിരുന്നു. ഫാ.തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയിൽ, ക്രൈം ബ്രാഞ്ച് മുൻ എസ് പി, കെ ടി മൈക്കിൾ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.

1992 മാർച്ച് 27 ന് കോട്ടയം പയസ് ടെന്‍റ് കോൺവെന്‍റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993-ൽ സിബിഐ ഏറ്റെടുക്കുകയായിരുന്നു.

click me!