
കൊച്ചി: വിജയദശമിയുടെ ഭാഗമായി എറണാകുളം പള്ളിക്കരയിൽ ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്ത് മുൻ ഡിജിപി ജേക്കബ് തോമസ്. ആർഎസ്എസ് ഗണവേഷത്തിലാണ് ജേക്കബ് തോമസ് പങ്കെടുത്തത്. ആർഎസ്എസിൻ്റെ മുഴുവൻ സമയ പ്രവർത്തകനാകുകയാണെന്ന് ജേക്കബ് തോമസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഓരോ വ്യക്തിയും ശക്തിയാർജിക്കുകയാണ് ആർഎസ്എസ് ലക്ഷ്യമെന്നും ആർഎസ്എസിന് മതമോ പ്രാദേശികതയോ ഇല്ലെന്നും ജേക്കബ് തോമസ് അധ്യക്ഷ പ്രസംഗത്തിൽ അവകാശപ്പെട്ടു.
നേരത്തെ, ജേക്കബ്ബ് തോമസ് ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. കഴിഞ്ഞ തവണ ഇരിങ്ങാലക്കുടയിൽ മത്സരിക്കുകയും ചെയ്തിരുന്നു. ആർഎസ്എസിൻ്റെ മൂവാറ്റുപുഴ മണ്ഡലം പരിധിയിൽ വരുന്ന കുമാരപുരത്താണ് പഥസഞ്ചലം നടന്നത്. ഓരോ വ്യക്തിയും ശക്തിയാർജിക്കുകയാണ് ആർഎസ്എസ് ലക്ഷ്യം. കായിക ശക്തിയും, മാനസിക ശക്തിയും, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ശക്തിയും, സോഷ്യൽ മീഡിയ ശക്തിയും ആർജിക്കണം. വ്യക്തികൾ പലതരം ശക്തികൾ ആർജിക്കുമ്പോൾ രാഷ്ട്രം കൂടുതൽ ശക്തമാകും. ആർഎസ്എസിന് മതമോ പ്രദേശികതയോ ഇല്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. എറണാകുളം ജില്ലയിൽ 122 കേന്ദ്രങ്ങളിലാണ് ഇന്നും നാളെയുമായി പഥസഞ്ചലനം നടക്കുന്നത്. പല വേദികളിലും പ്രമുഖരെ എത്തിക്കുക എന്ന ലക്ഷ്യമാണ് ആർഎസ്എസ് നടത്തുന്നത്.