സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരായ സഭാ നടപടി കോടതി ഉത്തരവിന്റെ ലംഘനമെന്ന് ഹൈക്കോടതി മുൻ ജഡ്ജി

By Web TeamFirst Published Jun 23, 2021, 11:38 AM IST
Highlights

കർണാടക ഹൈക്കോടതി മുൻ ജഡ്ജി എഫ്സിസി സുപ്പീരിയർ ജനറൽ ആൻ ജോസഫിന് കത്തയച്ചു. മഠത്തിൽ നിന്ന് പുറത്താക്കുന്നതിനെതിരെ മാനന്തവാടി മുൻസിഫ് കോടതിയുടെ ഉത്തരവ് നിലനിൽക്കെ സഭയുടെ നടപടി കോടതിയലക്ഷ്യമാണെന്നും ജസ്റ്റിസ് മൈക്കിൾ എഫ് സൽദാന  പറയുന്നു.

ബം​ഗളൂരു: സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരായ സഭാ നടപടി കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കർണാടക ഹൈക്കോടതി മുൻ ജഡ്ജി എഫ്സിസി സുപ്പീരിയർ ജനറൽ ആൻ ജോസഫിന് കത്തയച്ചു. മഠത്തിൽ നിന്ന് പുറത്താക്കുന്നതിനെതിരെ മാനന്തവാടി മുൻസിഫ് കോടതിയുടെ ഉത്തരവ് നിലനിൽക്കെ സഭയുടെ നടപടി കോടതിയലക്ഷ്യമാണെന്നും ജസ്റ്റിസ് മൈക്കിൾ എഫ് സൽദാന  പറയുന്നു.

ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ പൗരസ്ത്യ തിരു സംഘത്തിന്റെ തലവനും, അപ്പോസ്തലിക് നൺസിയോക്കും സൽദാന നേരത്തെ ലീഗൽ നോട്ടീസയച്ചിരുന്നു.  സിസ്റ്റർ ലൂസിക്കെതിരായ കത്ത് വത്തിക്കാനിൽ നിന്നയച്ചത് റോമിലെ ഓഫീസ് അടച്ചിട്ട സമയത്താണെന്നും, കത്ത് വ്യാജമാണോ യഥാർത്ഥമാണോ എന്ന് സംശയമുണ്ടെന്നും ജസ്റ്റിസ് സൽദാന പറയുന്നു. കോടതി വിഷയം കൈകാര്യം ചെയ്യട്ടെയെന്നും, സിസ്റ്റർ ലൂസിക്ക് വേണ്ടി ഹാജരാകുമെന്നും സൽദാന ഏഷ്യാനെറ്റ് ന്യുസിനോട് പറഞ്ഞു. 

ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ സിസ്റ്റർ ആൻ ജോസഫ് മറ്റ് സന്യാസിനിമാർക്ക് അയച്ച കത്തിലാണ് സിസ്റ്റർ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി വത്തിക്കാനിലെ പരമോന്നത സഭാ കോടതി ശരിവെച്ചെന്ന് അവകാശപ്പെടുന്നത്. അപ്പൊസ്തോലിക് സെന്ന്യൂറ എന്നാണ് കോടതി അറിയപ്പെടുന്നത്.

സഭാ ചട്ടങ്ങൾ പാലിക്കുന്നില്ലെന്നും സന്യാസിനി സമൂഹത്തിന്‍റെ ചിട്ടവട്ടങ്ങൾക്ക് അനുസരിച്ച് പോകില്ലെന്നും ചൂണ്ടിക്കാട്ടി ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ സിസ്റ്റർ ലൂസി കളപ്പുരയെ നേരത്തെ പുറത്താക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് വത്തിക്കാനിലെ കോടതിയെ സിസ്റ്റർ ലൂസി കളപ്പുര സമീപിച്ചത്. ഇത്തരമൊരു ഉത്തരവിന്‍റെ കാര്യം തനിക്കറിയില്ലെന്ന് സിസ്റ്റർ ലൂസി കളപ്പുര നേരത്തെ വ്യക്തമാക്കിയിരുന്നു.

click me!